ചുങ്കപ്പാറ: നിര്‍മലപുരം കരുവള്ളിക്കാട് കുരിശുമലയിലേക്ക് തീര്‍ഥാടക പ്രവാഹം. ഈശോയുടെ പീഡാസഹനത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണകള്‍ അയവിറക്കുന്ന നാളുകളില്‍ ധ്യാനചിന്തകളോടെ ചങ്ങനാശേരി, തിരുവല്ല അതിരൂപതകളില്നിന്നും കാഞ്ഞിരപ്പള്ളി, പാലാ, വിജയപുരം, പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ രൂപതകളില്‍നിന്നും നൂറുകണക്കിന് വിശ്വാസികളാണ് പ്രതിദിനം മല ചവിട്ടാന്‍ എത്തുന്നത്.
നാളെ ഉച്ചകഴിഞ്ഞ് 2.30ന് ചങ്ങനാശേരി അതിരൂപത മുന്‍ അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിവിധ രൂപതകളിലെ സന്യസ്തരോടൊപ്പം കരുവള്ളിക്കാട് മലകയറി കുര്‍ബാന അര്‍പ്പിക്കും. ചങ്ങനാശേരി അതിരൂപത യുവദീപ്തി, കെസിവൈഎം പ്രവര്‍ത്തകര്‍ പാറേല്‍ പള്ളിയില്‍നിന്നു പദയാത്രയായി കുരിശുമലയിലേക്കെത്തും.
തീര്‍ഥാടനത്തിന് എത്തുന്ന മുഴുവനാളുകള്‍ക്കും കഞ്ഞിവിതരണം നടന്നുവരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിശുദ്ധവാര ദിനങ്ങളില്‍ അഭൂതപൂര്‍വമായ ജനത്തിരക്കാണ് കരുവള്ളിക്കാട് കുരിശുമലയിലേക്കുള്ളതെന്ന് ഡയറക്ടര്‍ ഫാ. മോബന്‍ ചൂരവടിയും പബ്ലിസിറ്റി കണ്‍വീനര്‍ ഫാ. ടോണി മണിയംചിറയും പറഞ്ഞു. പെസഹ, ദുഃഖവെള്ളി, ശനി ദിനങ്ങളിലും തിരക്കേറും.
പകല്‍ ചൂടുകാരണം വൈകുന്നേരം മൂന്നു മുതല്‍ രാവേറും വരെയാണ് തീര്‍ഥാടകര്‍ എത്തുന്നത്. നിര്‍മലപുരം പള്ളിവക സ്റ്റാളുകളില്‍ തീര്‍ഥാടക പാതയില്‍ കുടിവെള്ളവും ലഘുഭക്ഷണവും മിതമായ നിരക്കില്‍ വിതരണം ചെയ്യുന്നുണ്ട്. കൂടാതെ ആലുക്കാസ് തിരുവല്ലയുടെ ചുമതലയില്‍ സൗജന്യ കുടിവെള്ള വിതരണവും തീര്‍ഥാടകര്‍ക്ക് ആശ്വാസമാണ്.
ഒരു തീര്ഥാടകന് ഒരു ചുടുകട്ട എന്ന നിലയില്‍ ഇക്കൊല്ലം എത്തിയ തീര്‍ഥാടകര്‍ മലമുകളില്‍ എത്തിച്ചതോടെ അവിടെ നിര്‍മിക്കുന്ന ചാപ്പല്‍ നിര്‍മാണം അടുത്ത തീര്‍ഥാടനത്തിനു മുമ്പായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അവര്‍ പറഞ്ഞു. പുതുഞായറാഴ്ചയോടെ ഇക്കൊല്ലത്തെ കരുവള്ളിക്കാട് തീര്‍ഥാടനം അവസാനിക്കും.