പ്രതീകാത്മക ചിത്രം
തമ്പാനൂർ: രണ്ടുദിവസംമുന്പു കാണാതായ ജാർഖണ്ഡ് റാഞ്ചി സ്വദേശിയായ 11കാരനെ അന്വേഷിച്ച് തമ്പാനൂർ പോലീസ് ഇതര സംസ്ഥാനങ്ങളിൽ എത്തി. തിരുവനന്തപുരം മേട്ടുക്കടയിൽ വാടകയ്ക്ക് താമസിച്ചുവരുന്ന ദമ്പതികളുടെ നാലു മക്കളിൽ ഒരാളാണ് 11കാരൻ.
മ്യൂസിയത്തിനടുത്തു മാലയും വളയും കച്ചവടം ചെയ്യുന്നവരാണ് രക്ഷിതാക്കൾ. കഴിഞ്ഞ ആറുവർഷമായി തിരുവനന്തപുരത്ത് താമസിച്ചു വരികയാണ് കുടുംബം. ഇവിടെവച്ച് പരിചയപ്പെട്ട രണ്ടുമൂന്നു സുഹൃത്തുക്കളോടൊത്ത് തന്റെ നാട്ടിലേക്ക് മടങ്ങാൻ പദ്ധതിയിട്ടിരു ന്നുവെങ്കിലും പിന്നീട് ബാലൻ ഒറ്റയ്ക്ക് പോകുകയായിരുന്നു. മേട്ടുക്കടയിൽനിന്ന് കാൽനടയായി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തുകയും ഇവിടെനിന്നു ഷാലിമാർ എക് സ്പ്രസ്സിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ കയറി എറണാകുളത്ത് ഇറങ്ങുകയും ചെയ്തു. ഇവിടെനിന്ന് അടുത്തദിവസം ധൻബാദ് എക്സ്പ്രസിൽ കയറിയാണ് സ്വദേശത്തേക്ക് മടങ്ങാൻ ബാലൻ തീരുമാനിച്ചത്.
മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് പോലീസ് ശക്തമായ അന്വേഷണം നടത്തിവരികയായിരുന്നു. മേട്ടുക്കടയിൽനിന്ന് കാൽനടയായി ബാലൻ യാത്ര ചെയ്യുന്നതും തമ്പാനൂർ റെയിൽവേ സ്റ്റേഷന്റെ പരിസരത്ത് കറങ്ങുന്നതും ട്രെയിനിൽ കയറി എറണാകുളത്ത് ഇറങ്ങുന്നതും ഇവിടെ ചുറ്റിപ്പറ്റി നടക്കുന്നതും ഉൾപ്പെടെ യുള്ള ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു.
ഇതിനിടെ എറണാകുളത്ത് പോലീസ് എത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. അതിനിടെയാണ് ധൻബാദ് എക്സ്പ്രസിൽ കുട്ടി കയറിയതാ യി സൂചന ലഭിച്ചത്. ഒരു കുട്ടി ഒറ്റയ്ക്ക് ഇത്രയും ദൂരം യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരും വിവരം പോലീസിനെ ധരിപ്പിക്കുകയായിരുന്നു.