പ്രതീകാത്മക ചിത്രം
മലപ്പുറം: ഓണാഘോഷത്തിൽ അനിഷ്ടസംഭവങ്ങൾ തടയാൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്കേറിയ ഇടങ്ങളിലും ഷാഡോ പൊലിസ് രംഗത്തുണ്ടാകും. കൂടാതെ 400 പൊലിസുകാരെ ട്രാഫിക്ക് ഡ്യൂട്ടിക്കായും തിരക്കേറിയ സ്ഥലങ്ങളിലും വിന്യസിക്കും.
ഓണാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മോഷണം, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനുമായി ജില്ലാ പൊലിസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് നടപ്പാക്കുന്നത്. ഓണത്തോടനുബന്ധിച്ച് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ, പൊതുയിടങ്ങൾ, തിരക്കേറിയ വ്യാപാരകേന്ദ്രങ്ങൾ, പട്ടണങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക നിരീക്ഷണം ശക്തമാക്കും. ഇതിന്റെ ഭാഗമായി ജില്ലയിലെ 34 പൊലിസ് സ്റ്റേഷനുകളിൽനിന്നായി 68 ഉദ്യോഗസ്ഥരെ ഷാഡോ പൊലിസ് സംവിധാനത്തിൽ നിയോഗിച്ചിട്ടുണ്ട്.
പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിനും സംവിധാനം സഹായകരമാകും.
തിരക്ക് നിയന്ത്രിക്കാൻ 400 പൊലിസുകാർ
ഓണാഘോഷങ്ങളുടെ ഭാഗമായി വലിയ തോതിൽ ജനങ്ങൾ ഒത്തുകൂടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രധാന പട്ടണങ്ങളിലും ഗതാഗത നിയന്ത്രണത്തിനും സുരക്ഷാ ക്രമീകരണങ്ങൾക്കുമായി 400 പൊലിസുകാരെ പ്രത്യേക ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ജനത്തിരക്ക് നിയന്ത്രിക്കുക, ഗതാഗതക്കുരുക്ക് ഒഴിവാക്കുക, അപകടസാധ്യതയുള്ള മേഖലകളിൽ നിരീക്ഷണം ശക്തമാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ആവശ്യമായ സ്ഥലങ്ങളിൽ അധിക പൊലിസ് സാന്നിധ്യം ഉറപ്പാക്കും.
വീട് പൂട്ടി യാത്ര പോകുന്നവർക്ക് "ലോക്കഡ് ഹൗസ് ഇൻഫർമേഷൻ’ സൗകര്യം ഏർപ്പെടുത്തും. ഓണാവധിക്കാലത്ത് ബന്ധുവീടുകളിലേക്കോ ജില്ലയ്ക്ക് പുറത്തേക്കോ വിനോദയാത്രയ്ക്കോ പോകുന്നവർക്ക് കേരള പൊലിസിന്റെ പൊൽ -ആപ് സംവിധാനത്തിലൂടെ വീട് പൂട്ടി പോകുന്ന വിവരം പൊലിസിനെ അറിയിക്കാം.
ഇത്തരത്തിൽ മുൻകൂട്ടി വിവരം ലഭിക്കുന്നത് പ്രദേശത്തെ പൊലിസ് പട്രോളിംഗ് കൂടുതൽ ഫലപ്രദമാക്കുന്നതിനും വീടുകളുടെയും പരിസരങ്ങളുടയും സുരക്ഷ ഉറപ്പാക്കുന്നതിനും സഹായകരമാകും. സംശയകരമായ സാഹചര്യത്തിൽ പ്രദേശത്ത് എത്തുന്നവരെ നിരീക്ഷിക്കുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടും.
അടിയന്തര സഹായത്തിന് 112
അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ 112 എന്ന പൊലിസ് എമർജൻസി നന്പറിൽ ബന്ധപ്പെടണം. സംഭവസ്ഥലം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിലൂടെ പൊലിസ് സഹായം വേഗത്തിൽ എത്തിക്കാൻ സാധിക്കും.
ഓണാഘോഷ വേളയിൽ ജാഗ്രത പാലിക്കുകയും കേരള പൊലിസിന്റെ വിവിധ സുരക്ഷാ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യണമെന്ന് ജില്ലാ പൊലിസ് അഭ്യർഥിച്ചു.