തോട്ടിൽ മാലിന്യം നിറഞ്ഞ് വെള്ളത്തിന്റെ നിറം മാറിയ നിലയിൽ
പൂച്ചാക്കൽ: വേമ്പനാട്ട് കായലിനെയും കൈതപ്പുഴ കായലിനെയും ബന്ധിപ്പിക്കുന്ന പൂച്ചാക്കൽ തോട് മാലിന്യവാഹിനിയായി മാറി. കാടുമൂടിയും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നിറഞ്ഞും കിടക്കുന്ന തോട് നാട്ടുകാർക്ക് ശാപമായിരിക്കുകയാണ്. സമീപകാലത്ത് തോട്ടിൽ കുളിച്ച പതിനഞ്ച് വയസുകാരൻ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചതോടെ വർഷങ്ങളായി നാട്ടുകാർ ഉന്നയിക്കുന്ന ആശങ്കകൾ യാഥാർഥ്യമായി മാറിയിരിക്കുന്നു.
കഴിഞ്ഞവർഷം പൂച്ചാക്കൽ തോട്ടിൽ കുളിച്ച പാണാവള്ളി പഞ്ചായത്ത് ജെട്ടിയിൽ കിഴക്കേ മായിത്തറ വീട്ടിൽ അനിൽ കുമാറിന്റെ മകൻ ഗുരുദത്താണ് പനി ബാധിച്ച് വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. തോട്ടിലെ മലിനജലത്തിൽനിന്നുള്ള അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ചതാണ് മരണകാരണമെന്ന് വിദഗ്ദ്ധർ റിപ്പോർട്ട് ചെയ്തത്. ഗുരുദത്തിനൊപ്പം കുളിച്ച മറ്റു കുട്ടികൾ ഇപ്പോഴും കർശന നിരീക്ഷണത്തിലാണ്. ഇതിനുപിന്നാലെ തോട്ടിൽ കുളിക്കരുതെന്ന് ആരോഗ്യവകുപ്പ് കർശന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
മാലിന്യക്കൂമ്പാരമായി തോട്
പൂച്ചാക്കൽ മാർക്കറ്റിലെ മലിനജലവും പഴം, പച്ചക്കറി മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും മാർക്കറ്റിലെ മലിനജലവും ആശുപത്രികളിൽ നിന്നുള്ള മാലിന്യങ്ങളും നേരിട്ട് എത്തുന്നത് ഈ തോട്ടിലേക്കാണ്. കൂടാതെ സമീപ പ്രദേശത്തെ ഉൾത്തോടുകളിൽനിന്നുള്ള മാലിന്യങ്ങളും ഒഴുകി എത്തുന്നത് പൂച്ചാക്കൽ തോട്ടിലേക്കാണ്. വടക്ക് പാണാവള്ളി, തെക്ക് തൈക്കാട്ടുശേരി പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന തോട് ഇപ്പോൾ കറുത്തിരുണ്ട് ദുർഗന്ധം വമിക്കുന്ന നിലയിലാണ്.
ഇരുട്ടിന്റെ മറവിൽ സാമൂഹികവിരുദ്ധർ ശുചിമുറി മാലിന്യം പോലും തോട്ടിലേക്ക് തള്ളുന്നുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളിലെ മൗനം ഈ നിയമലംഘനങ്ങൾക്ക് വളമാവുകയാണെന്നും ആക്ഷേപമുണ്ട്.
അടിയന്തര
ഇടപെടൽ വേണം
ഒരുകാലത്ത് അലക്കാനും കുളിക്കാനുമുള്ള ആശ്രയമായിരുന്ന ഈ ജലപാത ഇപ്പോൾ ചെറുവള്ളങ്ങൾക്കു പോലും കടന്നുപോകാൻ കഴിയാത്ത വിധം കാടുകയറി മൂടിയിരിക്കുന്നു. തോട് ശുചീകരിക്കുമെന്ന് പ്രഖ്യാപിച്ച പല പദ്ധതികളും കടലാസിൽ മാത്രം ഒതുങ്ങി. വരുംദിവസങ്ങളിൽ കൂടുതൽ ദുരന്തങ്ങൾ ഒഴിവാക്കാൻ തോട് അടിയന്തരമായി ആഴം കൂട്ടി ശുചീകരിക്കണമെന്നും പ്രദേശത്ത് മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Tags : Nattuvishesham DistrictNews DeepikaNews Poochakkal Canal