ഷൊർണൂർ: നഗരസഭയിൽ കാലവർഷ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ നഗരസഭയിൽ അടിയന്തര ജാഗ്രതായോഗം ചേർന്നു. തുടർച്ചയായി പെയ്യുന്ന കനത്ത മഴയുടെയും മഴക്കെടുതി ഭീഷണിയുടെയും പശ്ചാത്തലത്തിലാണ് നാടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഷൊർണൂർ നഗരസഭാ ഹാളിൽ പ്രത്യേക അവലോകന യോഗം ചേർന്നത്. മഴക്കെടുതികൾ നേരിടാനും അടിയന്തര സഹായങ്ങൾ ലഭ്യമാക്കാനും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് നഗരസഭ മുൻഗണന നൽകുന്നത്.
പോലീസ്, ഫയർഫോഴ്സ്, വില്ലേജ് ഓഫീസ്, മെഡിക്കൽ ഓഫീസ്, വാട്ടർ അഥോറിറ്റി, പിഡബ്ല്യുഡി തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും നഗരസഭാ കൗൺസിലർമാരും യോഗത്തിൽ പങ്കെടുത്തു. ആവശ്യമുള്ള പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനായി സൗകര്യങ്ങൾ സജ്ജമാക്കാൻ തീരുമാനമായി.
ഭീഷണി നേരിടുന്ന പ്രദേശങ്ങൾ അടിയന്തരമായി കണ്ടെത്തി പരിശോധിക്കുകയും, ഇവിടെയുള്ള കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും. ദുരന്തനിവാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ വകുപ്പുകൾ തമ്മിൽ കൃത്യമായ ഏകോപനം ഉറപ്പുവരുത്തുവാനും തീരുമാനമായി.
മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏത് അടിയന്തര സാഹചര്യത്തിലും ജനങ്ങൾക്കൊപ്പം നഗരസഭയും മുഴുവൻ സഹായ സജ്ജീകരണങ്ങളോടെ ഉദ്യോഗസ്ഥരുമുണ്ടാകുമെന്ന് ചെയർപേഴ്സൺ പി. നിർമല പറഞ്ഞു.