ചിപ്പിക്കൂണ്‍ കൃഷിയിടത്തിൽ പുനിത രാജൻ.
സുൽത്താൻ ബത്തേരി: ചിപ്പിക്കൂണ്‍ കൃഷിയിൽ വേറിട്ട അധ്യായം എഴുതുകയാണ് ചുള്ളിയോട് ആനപ്പാറയിലെ വീട്ടമ്മ ഈന്തുങ്കൽ പുനിത രാജൻ. 500 ചതുരശ്ര അടി വിസ്തീർണമുള്ള ഷെഡിൽ നടത്തുന്ന കൂണ് കൃഷിയിലൂടെ അവർ ദിനേന നേടുന്നത് മെച്ചപ്പട്ട വരുമാനം. ദിവസം 50 മുതൽ 80 വരെ പാക്കറ്റ് ചിപ്പിക്കൂണാണ് പുനിത ഉത്പാദിപ്പിച്ച് വിപണിയിൽ എത്തിക്കുന്നത്.
കൃഷി വെറും ഉപജീവന മാർഗമല്ല, ആത്മവിശ്വാസത്തിന്റെയും സ്വയംപര്യാപ്തതയുടെയും വഴികൂടിയാണെന്ന് തെളിയിക്കുകയാണ് പുനിത. ചെറിയ തോതിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സംരംഭം പ്രദേശത്തെ ഉപഭോക്താക്കൾ വിശ്വാസത്തോടെ തേടിയെത്തുന്ന ഒന്നായി മാറിക്കഴിഞ്ഞു.
ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പുനിതയുടെ ഷെഡിൽ വിളയുന്ന ചിപ്പിക്കൂണ്‍ എത്തുന്നുണ്ട്. പുതുമയും ഗുണനിലവാരവും നിലനിർത്തുന്നതിനാൽ ആവശ്യക്കാരുടെ എണ്ണം ദിനംപ്രതി വർധിക്കുകയുമാണ്. At o Z Madonna Mushroosm എന്ന ബ്രാൻഡ് നാമത്തിലാണ് ചിപ്പിക്കൂണ്‍ വിപണനം.
കൗതുകത്തിൽനിന്ന് സംരംഭകത്വത്തിലേക്ക്
സാധാരണ കുടുംബജീവിതത്തിനിടയിലാണ് പുനിതയ്ക്ക് കൂണ്‍കൃഷിയിൽ താത്പര്യം ജനിച്ചത്. ആരോഗ്യത്തിന് ഗുണകരമായ ഭക്ഷ്യവിളകളെക്കുറിച്ചുള്ള പഠനവും പരിശീലന പരിപാടികളിൽ പങ്കെടുത്തതുമാണ് ചിപ്പിക്കൂണ്‍ കൃഷിയിലേക്ക് നയിച്ചത്. തുടക്കത്തിൽ ചെറിയ അളവിൽ ഉത്പാദനം നടത്തി.
മികച്ച പ്രതികരണമാണ് കൃഷി വിപുലീകരണത്തിന് പ്രേരണയായത്. കൂണ്‍കൃഷിക്ക് ആവശ്യമായ താപനില, ഈർപ്പം, ശുചിത്വം എന്നിവ കൃത്യമായി പാലിക്കേണ്ടതിനാൽ തുടക്കത്തിൽ ചില വെല്ലുവിളികൾ നേരിട്ടു. എന്നാൽ നിരന്തരമായ പഠനവും അനുഭവപരിചയവും വഴി അവയെല്ലാം അതിജീവിക്കാൻ സാധിച്ചു.
എല്ലാ കാലാവസ്ഥയ്ക്കും യോജ്യമായ കൃഷി
ജില്ലയിൽ കാലാവസ്ഥാവ്യതിയാനം പല വിളകളെയും ബാധിക്കാറുണ്ട്. എന്നാൽ വേനൽ, വർഷ വ്യത്യാസമില്ലാതെ നടത്താവുന്നതാണ് ചിപ്പിക്കൂണ്‍ കൃഷി. ആവശ്യമായ അന്തരീക്ഷം ഷെഡിൽ നിയന്ത്രിക്കാൻ കഴിയുന്നതിനാൽ കാലാവസ്ഥാവ്യതിയാനം ഉത്പദനത്തെ കാര്യമായി ബാധിക്കാറില്ല. കുറഞ്ഞ സ്ഥലത്തും താരതമ്യേന കുറഞ്ഞ നിക്ഷേപത്തിലും ആരംഭിക്കാവുന്ന സംരംഭമാണിതെന്നും തൊഴിൽ തേടുന്ന സ്ത്രീകൾക്കും യുവാക്കൾക്കും മികച്ച സാധ്യതകൾ ഈ മേഖലയിലുണ്ടെന്നും പുനിത ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യത്തിനും രുചിക്കും പ്രാധാന്യം
ആരോഗ്യ അവബോധമുള്ള ഉപഭോക്താക്കളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂണിന്റെ ആവശ്യകതയും ഉയരുകയാണ്. പ്രോട്ടീൻ, ഫൈബർ, വിവിധ ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയ ചിപ്പിക്കൂണ്‍ ആരോഗ്യകരമായ ഭക്ഷണശീലത്തിന്റെ ഭാഗമായാണ് പലരും സ്വീകരിക്കുന്നത്.
നാടൻ കൂണിന്റെ സ്വാദിനോട് സാമ്യമുള്ള രുചി ലഭിക്കുന്നതിനാൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ ചിപ്പിക്കൂണ്‍ ഇഷ്ടപ്പെടുന്നു. കറികളിലും ഫ്രൈയിലും ബിരിയാണിയിലും മറ്റു വിഭവങ്ങളിലും ഉപയോഗിക്കാൻ കഴിയുന്നതും ആവശ്യകത വർധിക്കാൻ കാരണമായിട്ടുണ്ട്.
കുടുംബത്തിന്റെ പിന്തുണ
കൃഷിയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിൽ ഭർത്താവ് രാജൻ പുനിതയ്ക്കൊപ്പം സജീവമാണ്. അസംസ്കൃത വസ്തുക്കളുടെ ശേഖരണം മുതൽ ഉത്പന്ന വിപണനം വരെയുള്ള പ്രവർത്തനങ്ങളിൽ രാജന്റെ പിന്തുണ പുനിതയ്ക്കുണ്ട്. സ്വന്തം വീട്ടുവളപ്പിൽ പുനിത ആരംഭിച്ച സംരംഭം ഇന്ന് പലർക്കും പ്രചോദനമാണ്. കൂണ്‍കൃഷിയെക്കുറിച്ച് അറിയാൻ നിരവധി പേർ ഇവരെ സമീപിക്കാറുണ്ട്. അനുഭവങ്ങൾ പങ്കുവയ്ക്കാനും പുതുതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകാനും അവർക്ക് മടിയില്ല.
ഭാവി പദ്ധതികൾ
ഉത്പാദനം വർധിപ്പിക്കുന്നതിനൊപ്പം മൂല്യവർധിത ഉത്പന്നങ്ങൾ അവതരിപ്പിക്കാനുള്ള പദ്ധതിയും പുനിതയ്ക്കുണ്ട്. ഉണക്കിയ കൂണ്, കൂണ് പൊടി തുടങ്ങിയ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണ്. ആക്ഷിത രാജ്, ആക്ഷിത എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം. ഫോണ്‍: 9025095250.
Tags : Local News Nattuvishesham Wayanad