കോഴഞ്ചേരി മേലുകര വാലയിൽ പുരയിടത്തിലെ വാഴകൃഷിത്തോട്ടത്തിൽനിന്നു വെള്ളക്കെട്ട് ഒഴിയാത്ത നിലയിൽ.
കോഴഞ്ചേരി: ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ജില്ലയിലെ കാർഷിക മേഖലയ്ക്കു വൻ നാശനഷ്ടം. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകർക്കാണ് ഏറെ നഷ്ടം സംഭവിച്ചിരിക്കുന്നത്. വെള്ളപ്പൊക്കത്തേത്തുടർന്ന് ജില്ലയിൽ ഇതേവരെ 12 കോടി രൂപയുടെ നാശനഷ്ടം കാർഷിക മേഖലയിൽ ഉണ്ടായതായാണ് കൃഷി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.
ജൂലൈ 31 മുതൽ ഇന്നലെ വരെയുള്ള കാലവർഷക്കെടുതിയിൽ സംഭവിച്ച നഷ്ടങ്ങളുടെ കണക്കാണിത്. വെള്ളം ഇറങ്ങാത്ത പല മേഖലകളിലും നഷ്ടത്തിന്റെ കണക്കെടുപ്പ് പൂർണമായിട്ടില്ല. ജില്ലയിൽ 53 കൃഷിഭവനുകളുടെ പരിധിയിലെ കർഷകർക്കാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്. ഇതേവരെ 425 ഹെക്ടറിൽ കൃഷിനാശം ഉണ്ടായതായും 6294 കർഷകർകരുടെ വിളകൾ വെള്ളം കയറി നശിച്ചതായുമാണ് കണക്കുകൾ.
റാന്നി, കോന്നി, ആറന്മുള, തിരുവല്ല, പന്തളം, ഇരവിപേരൂർ, മല്ലപ്പള്ളി എന്നിവിടങ്ങളിലാണ് കർഷകർക്ക് കൂടുതൽ വിളനാശം ഉണ്ടായത്. കാർഷിക വിളകൾക്കുള്ള നാശനഷ്ടങ്ങളും കർഷകർക്ക് സംഭവിച്ച സാമ്പത്തിക നഷ്ടങ്ങളും സംബന്ധിച്ച് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ജില്ലാ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. വാഴ, റബർ , കിഴങ്ങ് വർഗങ്ങൾ, കപ്പ, തെങ്ങ്, കുരുമുളക്, ഇഞ്ചി, വെറ്റില , കമുക്, കരിമ്പ് , ചക്ക എന്നീ പ്രധാന വിളകളാണ് ഏറ്റവും കൂടുതൽ നശിച്ചത്. ഓണത്തോടനുബന്ധിച്ച് വിളവെടുപ്പ് ലക്ഷ്യമിട്ട് കുടുംബശ്രീ യൂണിറ്റുകളും മറ്റും നടത്തിവന്ന പൂക്കൃഷിക്കും വ്യാപകമായ നാശമുണ്ടായി. ഓണവിപണിയിലെത്തേണ്ട ഏത്തവാഴക്കുലകളും പലയിടങ്ങളിലായി നശിച്ചു. വെള്ളം കയറിയും ഏത്തവാഴകൾക്ക് വ്യാപകമായ നാശമുണ്ടായി. പടിഞ്ഞാറൻ മേഖലയിൽ ദിവസങ്ങളായി തുടരുന്ന വെള്ളക്കെട്ടിലായ ഏത്തവാഴകളും നശിച്ചു തുടങ്ങി.
സീഡ്ഫാമുകൾക്കും നഷ്ടം
പന്തളം ഫാമിൽ വെള്ളം കയറി അഞ്ച് എച്ച്പി മോട്ടോർ, അഞ്ച് ഏക്കറിലെ കരിമ്പ് കൃഷി, പതിനായിരത്തോളം പാകിയ വിത്ത് തേങ്ങകൾ, 6750 ടിഷ്യൂ കൾച്ചർ വാഴ തൈകൾ, 34500 പച്ചക്കറി തൈകൾ എന്നിവയും നശിച്ചു.
പുല്ലാട് പ്രവർത്തിക്കുന്ന സ്റ്റേറ്റ് സീഡ് ഫാമിൽ 300 കുരുമുളക് വള്ളികൾ, 01. ഹെക്ടറിലെ ചെണ്ടുമല്ലി , ഉദ്യാന സസ്യങ്ങൾ, 0.2 ഹെക്ടറിലെ കിഴങ്ങ് വിളകൾ, 0.6 ഹെക്ടറിലെ വാഴ, 0.4 ഹെക്ടറിലെ പച്ചക്കറി കൃഷി, 3.2 ഹെക്ടറിൽ ഉള്ള നെൽകൃഷി എന്നിവയും വെള്ളം കയറി അഴുകിയതായി ഫാം ഓഫീസർ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
തിരുവല്ല ബ്ലോക്ക് പരിധിയിലെ വിവിധ പാടശേഖരങ്ങളിലായി ഒരു മോട്ടർഷെഡ്, 26 എസ് വിഎഎഫ്, 22 പെട്ടിപ്പറ മോട്ടർ, ഒരു പമ്പ് സെറ്റ്, മീറ്റർ ബോർഡ് - 1, പെട്ടിപ്പറ-2 എന്നിവയും വെള്ളം കയറി നശിച്ചവയിൽപ്പെടും.