ചെങ്ങന്നൂർ: വേദിയിൽ വ്യത്യസ്തമായ രാഷ്ട്രീയക്കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. മുൻ മന്ത്രിയും ചെങ്ങന്നൂർ എംഎൽഎയും സിപിഎം നേതാവുമായ സജി ചെറിയാനെ രമേശ് ചെന്നിത്തല വേദിയിൽവച്ച് ആലിംഗനം ചെയ്ത് സ്വീകരിച്ചതിനു പിന്നാലെ, സജി ചെറിയാനെതിരേ കടുത്ത വിമർശനങ്ങളുമായി കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എബി കുര്യാക്കോസ് രംഗത്തെത്തി. ഭരണഘടനയെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് സജി ചെറിയാൻ നടത്തിയ പുതിയ ഒറ്റുകാരൻ പരാമർശമാണ് കോൺഗ്രസ് ആയുധമാക്കുന്നത്.
മിസോറാം ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള രചിച്ച പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിലായിരുന്നു രാഷ്ട്രീയ കൗതുകമുണർത്തിയ സംഭവങ്ങൾ അരങ്ങേറിയത്. രാവിലെ പത്തിന് ആരംഭിച്ച പരിപാടിക്ക് രമേശ് ചെന്നിത്തല നേരത്തേതന്നെ എത്തി. അല്പം വൈകിയെത്തിയ സജി ചെറിയാനെ, രമേശ് ചെന്നിത്തല വേദിയിൽവച്ച് ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. ഈ സമയത്ത് കെപിസിസി ജനറൽ സെക്രട്ടറി എബി കുര്യാക്കോസും വേദിയിൽ സന്നിഹിതനായിരുന്നു.
വേദിയിലെ സൗഹൃദത്തിനു ശേഷം പ്രസംഗിക്കാൻ എഴുന്നേറ്റ സജി ചെറിയാൻ, 2022ൽ താൻ നടത്തിയ വിവാദമായ ഭരണഘടനാ വിരുദ്ധ പ്രസംഗത്തെക്കുറിച്ച് പരാമർശിച്ചു. ഓണാട്ടുകരയുടെ നാട്ടുഭാഷയിൽ സംസാരിക്കുന്നതാണ് പലപ്പോഴും വിവാദങ്ങൾക്ക് കാരണമാകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
2022 ജൂലൈ മൂന്നിന് പാർട്ടിയുടെ ഒരു മീറ്റിംഗിലാണ് ഭരണഘടനയെക്കുറിച്ച് കുന്തം, കുടച്ചക്രം എന്ന് പറഞ്ഞത്. അവിടെ ഒരു ഒറ്റുകാരൻ ഉള്ളതുകൊണ്ടാണ് അത് വെളിയിൽ വന്നത്, എന്നായിരുന്നു സജി ചെറിയാന്റെ വാക്കുകൾ.
സജി ചെറിയാന്റെ പ്രസംഗത്തിന് പിന്നാലെയാണ് എബി കുര്യാക്കോസ് പ്രസ്താവനയുമായി രംഗത്തെത്തിയത്. സജി ചെറിയാന്റെ പുതിയ വെളിപ്പെടുത്തൽ കുറ്റസമ്മതമാണെന്ന് അദ്ദേഹം ആരോപിച്ചു.
ഒറ്റുകാരൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും രാജ്യത്തിന്റെ പരമാധികാര രേഖയായ ഭരണഘടനയെ ആക്ഷേപിക്കാൻ പാടില്ലെന്ന ബാലപാഠം സജി ചെറിയാൻ പഠിച്ചിട്ടില്ല. താൻ ചെയ്ത ഗുരുതരമായ തെറ്റിനെ അദ്ദേഹം ഇപ്പോഴും ന്യായീകരിക്കുകയാണ്. കേസ് സത്യസന്ധമായി അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനു പകരം, സജി ചെറിയാൻ കൂടി ഉൾപ്പെട്ട ഇടത് സർക്കാർ കേസ് അട്ടിമറിക്കാനാണ് ശ്രമിച്ചത്.
മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് കേസ് വീണ്ടും അന്വേഷിക്കാൻ നിർദേശിച്ചിട്ടുണ്ട്. പുതിയ അന്വേഷണം വരുമ്പോൾ സജി ചെറിയാന്റെ ഇപ്പോഴത്തെ ഒറ്റുകാരൻ പ്രസ്താവന കേസിൽ നിർണായക തെളിവായി മാറും.
ഭരണഘടനയെ അവഹേളിച്ച വിഷയത്തിൽ സിപിഎം നേതൃത്വം തങ്ങളുടെ നിലപാട് എന്താണെന്ന് പൊതുസമൂഹത്തോട് വ്യക്തമാക്കണമെന്നും എബി കുര്യാക്കോസ് ആവശ്യപ്പെട്ടു.