കോട്ടയം: സീറ്റ് കിട്ടാതെ വന്നപ്പോള്‍ ജില്ലയിലെ ത്രിതലതദ്ദേശ സ്ഥാപനങ്ങളില്‍ വിവിധ മുന്നണികളിലായി മത്സരരംഗത്തുള്ളത് ഇരുന്നൂറിലേറെ സ്ഥാനാര്‍ഥികള്‍. കരുത്തും ജനപിന്തുണയും തനിച്ചു തെളിയിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരെ തൊട്ടുകളിക്കാന്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് ഭയമുണ്ട്. വിമതര്‍, റിബല്‍ എന്നൊന്നും തങ്ങളെ വിശേഷിപ്പിക്കരുതെന്നും സ്വതന്ത്രര്‍ എന്നാണ് പറയേണ്ടതെന്നും പാര്ട്ടിക്കളം വിട്ടുകളിക്കുന്ന സ്ഥാനാര്‍ഥികള്‍ പറയുന്നു.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലുമായി മുപ്പതിലേറെ പേരാണ് ജില്ലയില്‍ പാര്‍ട്ടിക്കു പുറത്തുനിന്ന് സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ചത്. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ശരാശരി 1000-1200 വോട്ടുകളേയുള്ളു.
പോള്‍ ചെയ്യുന്നത് ശരാശരി 800-900 മാത്രം. മൂന്നു മുന്നണികളും വിമതന് എന്ന സ്വതന്ത്രനും നാലായി വോട്ടു മുറിക്കുമ്പോള്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ വോട്ടിന് വിമതന് ജയിച്ചേക്കാം. ഗ്രാമപഞ്ചായത്തില്‍ അഞ്ചില്‍ താഴെ വോട്ടുകള്‍ക്ക് ജയവും തോല്‍വിയും വരുന്ന നിരവധി വാര്‍ഡുകളുണ്ടാകും.
പഞ്ചായത്തിലും ഗ്രാമസഭയിലും ഭരണം പിടിക്കാനും ഭരണം പോകാനും ഇവരുടെ നിലപാടുകള്‍ കാരണമാകാറുണ്ട്. കോട്ടയം നഗരസഭയില്‍ സ്വതന്ത്ര അംഗത്തിന്റെ പിന്തുണ നേടുക മാത്രമല്ല ചെയര്മാന് സ്ഥാനംകൂടി നല്‍കിയാണ് കഴിഞ്ഞ തവണ യുഡിഎഫ് ഭരണം പിടിച്ചത്.
ഗ്രാമപഞ്ചായത്തുകളില്‍ ബിജെപി പിന്തുണയില്‍ എല്‍ഡിഎഫും യുഡിഎഫും പലയിടങ്ങളിലും ഭരണം പിടിച്ചു.
ഇരുമുന്നണികളും ഇത്തരത്തില്‍ ബിജെപിയെയും സഹായിച്ചിട്ടുമുണ്ട്. അതിനാല്‍ ബദല്‍ വിശേഷണവുമായി സ്വതന്ത്രരായി മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ ഉടന്‍ പുറത്താക്കാനും ശിക്ഷണനടപടി സ്വീകരിക്കാനും ഒരു പാര്‍ട്ടി നേതാവിനും ധൈര്യം പോരാ.
വോട്ടെണ്ണലിനുശേഷം തുല്യമായി അംഗബലം വന്നാല്‍ ശിക്ഷണനടപടി പിന്‍വലിച്ച് ഇവരുടെ സഹായം തേടാന്‍ നേതാക്കള്‍ക്ക് പണിപ്പെടേണ്ടിവരും. സ്വതന്ത്രന് മുന്നോട്ടുവയ്ക്കുന്ന എന്ത് ഡിമാൻഡിനും കീഴടങ്ങേണ്ടിയും വരും.
പാര്‍ട്ടിയുടെ തട്ടകംവിട്ട് സ്വതന്ത്രരായി മത്സരിക്കുന്ന പലര്‍ക്കും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നവരേക്കാള്‍ ജനപിന്തുണ ലഭിക്കാറുണ്ട്. ജയിച്ചില്ലെങ്കിലും ഔദ്യോഗിക സ്ഥാനാര്ഥിയെക്കാള് വോട്ട് റിബല്‍ സ്ഥാനാര്‍ഥി വാങ്ങിയാല്‍ത്തന്നെ സീറ്റ് നിഷേധിച്ചവര്‍ക്ക് മാനക്കേടുണ്ടാകും.
Tags : local nattuvishesham rebels