പ്രതീകാത്മക ചിത്രം
കോട്ടയം: മുന്നൂറു രൂപ അടുത്തെത്തിയ റബര്‍വില താഴോട്ടു പോയതോടെ കര്‍ഷകര്‍ വീണ്ടും നിരാശയില്‍. കോട്ടയത്ത് ആര്‍എസ്എസ് നാലിനു കിലോയ്ക്ക് 275 രൂപയിലെത്തി. ആര്‍എസ്എസ് അഞ്ചിന് 271 രൂപയാണ്. വില കുറഞ്ഞെങ്കിലും അന്താരാഷ്ട്ര വിലയേക്കാള്‍ മെച്ചപ്പെട്ട വിലയാണ് എന്നതു മാത്രമാണു കര്‍ഷകര്‍ക്ക് ഏക ആശ്വാസം.
കൂടിയ വില പ്രതീക്ഷിച്ചു കര്‍ഷകര്‍ മഴക്കാലത്തിനു മുമ്പുതന്നെ റെയിന്‍ ഗാര്‍ഡിംഗും റബര്‍ ടാപ്പിംഗും നടത്തിയിരുന്നു. ഇപ്പോള്‍ വില പെട്ടെന്നു കുറഞ്ഞതോടെ കര്‍ഷകര്‍ക്ക് ആശങ്കയായി. വില 250ല്‍ കുറഞ്ഞാല്‍ മാത്രമേ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 250 രൂപ താങ്ങുവിലയുടെ ഗുണം ലഭിക്കൂ.
ടയര്‍ കമ്പനികളുടെ ഗൂഢാലോചനയുടെ ഫലമായാണു വില കുറഞ്ഞതെന്നാണു വ്യാപാരികള്‍ പറയുന്നത്. അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയിരിക്കുന്നതിനാല്‍ കമ്പനികള്‍ക്ക് സ്വാഭാവിക റബറിനെ കൂടുതലായി ആശ്രയിക്കേണ്ടിവരുന്നു. ഇറക്കുമതി നികുതി, കപ്പല്‍കൂലി എന്നിവയടക്കം കിലോയ്ക്കു കുറഞ്ഞത് 290 രൂപയെങ്കിലും ഇറക്കുമതിക്കു ചെലവാകും. ഇന്ത്യയിലെ വിലയും ഇതേ നിലവാരത്തിലായാല് ലാഭം കുറയുമെന്നു കമ്പനികള്‍ കണക്കുകൂട്ടുന്നു. ഇതോടെയാണു പെട്ടെന്നു വിപണിയില്‍നിന്നു വിട്ടുനിന്നു റബറിന്റെ വില കുറയ്ക്കാനുള്ള തന്ത്രം കമ്പനികള്‍ പയറ്റിയതെന്ന് വ്യാപാരികള്‍ പറയുന്നു.
ടാപ്പിംഗിന് ആളെ കിട്ടാനില്ലാത്തതാണ് ചെറുകിട- ഇടത്തരം തോട്ടമുടമകള്‍ നേരിടുന്ന വലിയ പ്രതിസന്ധി. വലിയ തോട്ടങ്ങളില്‍ സ്ഥിരം തൊഴിലാളികളുണ്ട്. അതിനാല്‍ പ്രതിസന്ധി ബാധിക്കുന്നില്ല. ചെറുകിട തോട്ടങ്ങളില്‍ പലതും ടാപ്പിംഗിന് ആളെ കിട്ടാതെ പ്രശ്നത്തിലാണ്.
റബര്‍ വില ഉയര്‍ന്നതോടെ ടാപ്പിംഗ് തൊഴിലാളികളുടെ ഡിമാന്‍ഡും ഉയര്‍ന്നിട്ടുണ്ട്. സ്ഥിരമായി ടാപ്പിംഗ് ജോലിക്കു പോയിരുന്നവര്‍ ഇപ്പോള്‍ വലിയ തോട്ടങ്ങളിലാണു ടാപ്പിംഗ് നടത്തുന്നത്. മുമ്പു കൂലിക്കു വെട്ടിയിരുന്ന രീതി മാറ്റി വരുമാനം പങ്കിട്ടെടുക്കുന്ന രീതിയിലേക്കും മാറി.
ഉടമസ്ഥര്‍ തന്നെ ടാപ്പിംഗ് നടത്തുന്ന ചെറുകിട തോട്ടങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സജീവം.
ഹോട്ടല്‍ മുതല്‍ സലൂണ്‍ മേഖലയില്‍ വരെ ഇതരസംസ്ഥാനക്കാര്‍ കളംപിടിച്ചെങ്കിലും റബര്‍ ടാപ്പിംഗില്‍ ഇവരുടെ സാന്നിധ്യം കുറവാണ്. ടാപ്പിംഗ് പഠിച്ചെടുക്കാന്‍ മാസങ്ങള്‍ പിടിക്കുമെന്നതിനാല്‍ പെട്ടെന്ന് ആരെയും ഏല്പിക്കാനും സാധിക്കില്ല. ചില വന്‍കിട തോട്ടമുടമകള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നു തൊഴിലാളികളെ ഇറക്കിയിട്ടുണ്ട്.
Tags : NattuVishesham DistrictNews