നിലന്പൂർ: നിലന്പൂർ നോർത്ത് ഡിവിഷനിൽ വാഹനങ്ങളുടെ കുറവ് നേരിടുന്നു. വനം വകുപ്പിനെ വെട്ടിലാക്കുന്നവിധം നിലവിലെ വാഹനങ്ങളിൽ ഏഴെണ്ണം കാലാവധി കഴിഞ്ഞതാണ്. അതിനാൽ പുതിയ വാഹനങ്ങൾ അടിയന്തരമായി ലഭിച്ചില്ലെങ്കിൽ വനംവകുപ്പിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും.
നിലന്പൂർ നോർത്ത് ഡിവിഷനിൽ ഡിഎഫ്ഒ, എസിഎഫ്, റേഞ്ച് ഓഫീസർമാർ ഉൾപ്പെടെയുള്ളവർ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്ന 15 വാഹനങ്ങളാണുള്ളത്. ഇതിൽ എസിഎഫ്, നിലന്പൂർ റേഞ്ച് ഓഫീസർ, എടവണ്ണ റേഞ്ച് ഓഫീസർ, സെൻട്രൽ നഴ്സറി റേഞ്ച് ഓഫീസർ, അകന്പാടം, കൊടുന്പുഴ, എടക്കോട് വനംസ്റ്റേഷനുകളിലെ ഉൾപ്പെടെ ഏഴ് വാഹനങ്ങളാണ് 15 വർഷം കാലപഴക്കം പിന്നിട്ടത്.
വനംവകുപ്പ് പുതിയ വാഹനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് പ്രെപ്പോസൽ സമർപ്പിച്ചിട്ടുണ്ടെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി ധനവകുപ്പ് ഫണ്ട് അനുവദിച്ച് പുതിയ വാഹനങ്ങൾ വാങ്ങാൻ കാലതാമസം എടുക്കും.
നിലന്പൂർ നോർത്ത് ഡിവിഷനു കീഴിൽ നിലന്പൂർ, എടവണ്ണ, വഴിക്കടവ് റേഞ്ചുകളാണുള്ളത്. ഇതിൽ കാലവധി കഴിയാത്ത വാഹനമുള്ളത് വഴിക്കടവ് റേഞ്ചിൽ മാത്രമാണ്. വന്യമൃഗശല്യം ഉൾപ്പെടെ രൂക്ഷമായ നിലന്പൂർ മേഖലയിൽ വാഹനങ്ങളുടെ കുറവ് വനംവകുപ്പിന് വലിയ പ്രതിസന്ധിയാകും.
രാത്രി ഏതു സമയത്തും ജനങ്ങളുടെ വിളി വരുമെന്നതിനാൽ വാഹനങ്ങൾ ഇല്ലാത്ത പക്ഷം വാഹനങ്ങൾ വാടകക്ക് വിളിക്കേണ്ട അവസ്ഥ വരും. കാലവധി കഴിഞ്ഞ വാഹനങ്ങൾക്ക് മോട്ടോർ വാഹനവകുപ്പിന്റെ ഫിറ്റ്നസും ലഭിക്കില്ല. മലപ്പുറം ജില്ലയുടെ പകുതിയിലേറെ ഭാഗം വരുന്നത് നിലന്പൂർ നോർത്ത് ഡിവിഷൻ പരിധിയിലാണ്.
നിലവിലുള്ള 15 വാഹനങ്ങൾ തന്നെ മതിയാകാത്ത അവസ്ഥ നിലനിൽക്കുന്പോഴാണ് ഏഴ് വാഹനങ്ങൾ നിരത്തിലിറക്കാൻ കഴിയാതെ വരുന്നത്. വനംമന്ത്രി ഷിബു ബേബിജോണ് ഉൾപ്പെടെ അടിയന്തര ഇടപെടൽ നടത്തി വേണം കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് പകരം നിലന്പൂർ നോർത്ത് ഡിവിഷനിൽ പുതിയ വാഹനം അനുവദിക്കാൻ.