വടക്കഞ്ചേരി ബസ് സ്റ്റാൻഡ് വഴിയിലുള്ള മാവേലിനാട് കടയിൽ കൂട്ടിയിട്ടിരിക്കുന്ന കണിവെള്ളരിക്ക.
വടക്കഞ്ചേരി: വിഷുവിന് ഇനി രണ്ടുദിവസം മാത്രം ബാക്കി നിൽക്കേ വിഷുചന്തകൾ സജീവമായി. പച്ചക്കറി ചന്തകളിലും തുണിക്കടകളിലും തിരക്കുകൂടി. പടക്ക വിപണിയും സജീവമാണ്.
കുട്ടികൾക്ക് കൈകാര്യം ചെയ്യാവുന്ന അപകടരഹിതമായ വർണ പടക്കങ്ങൾക്കാണ് ഡിമാൻഡ്. നാടൻ പച്ചക്കറികൾക്കൊപ്പം തമിഴ്നാട്ടിൽനിന്ന് തന്നെയാണ് ചന്ത നിറയ്ക്കാനുള്ള പച്ചക്കറികൾ എത്തുന്നത്.
മാമ്പഴം, ചക്ക, മുന്തിരി തുടങ്ങി പഴങ്ങളുടെ വലിയ ശേഖരവും കടകളിലുണ്ട്. കണി വെള്ളരിക്ക വില ഇപ്പോൾ കിലോയ്ക്ക് 40 രൂപയെത്തി. അടുത്തദിവസങ്ങളിൽ ഇനിയും വില ഉയരുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
പതിവുപോലെ എല്ലാ ഇനങ്ങൾക്കും വിലവർധനയുണ്ട്. കനത്ത ചൂടുള്ളതിനാൽ പച്ചക്കറികളും പഴവർഗങ്ങളും കേടുകൂടാതെ സൂക്ഷിക്കാൻ കച്ചവടക്കാരും നന്നെ പാടുപെടുന്ന സ്ഥിതിയാണ്. പെട്ടെന്ന് വാടി കേടുവരുമെന്നതിനാൽ വിഷു തലേന്ന് മാത്രമെ വിഷുക്കണിയിലെ പ്രധാന ഇനമായ കണിക്കൊന്ന പൂവില്പനക്കെത്തൂ.
നഗര പ്രദേശങ്ങളിലാണ് കണിക്കൊന്നയ്ക്ക് ആവശ്യക്കാർ കൂടുക. നാട്ടിൻപുറങ്ങളിൽ പലയിടത്തും കണിക്കൊന്ന പൂ കിട്ടാൻ സൗകര്യമുണ്ട്. ചൂട് കൂടി ഇക്കുറി കണിക്കൊന്നകളെല്ലാം നേരത്തെ പൂത്തതിനാൽ നല്ല പൂകിട്ടാനും ബുദ്ധിമുട്ടാകുമെന്നു പറയുന്നു.
Tags : Stars fireworks nattuvishesham local news