പ്രതീകാത്മക ചിത്രം
ചെങ്ങന്നൂർ: നഗരസഭാ പ്രദേശത്ത് ഭീതിയുയർത്തുന്ന തെരുവുനായ്ക്കളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാനും പ്രതിരോധ നടപടികൾ ശക്തമാക്കാനും നഗരസഭാ തീരുമാനം. അക്രമകാരികളും രോഗബാധിതരുമായ തെരുവുനായ്ക്കളുടെ ദയാവധം, സ്ട്രെ ഡോഗ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരണം എന്നിവയുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.
നഗരസഭാ ചെയർമാൻ മനീഷ് കീഴാമഠം അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ഡി. ദീപ, വെറ്ററിനറി സർജൻ ഡോ. കെ.എസ്. ഷിബു, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു. സന്നിധാനത്തേക്കുള്ള തീർഥാടനവും ശബരിമല സീസണും ആരംഭിക്കുന്നതിനു മുന്നോടിയായി നഗരസഭയിലെ മുഴുവൻ വാർഡുകളിലും വാക്സിനേഷൻ ഡ്രൈവ് ഊർജിതമായി നടപ്പിലാക്കും.
പ്രധാന തീരുമാനങ്ങൾ
ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് അനുയോജ്യമായ സ്ഥലം കണ്ടെത്തി നായ്ക്കൾക്കായുള്ള ഷെൽട്ടറും എബിസി സെന്ററും അടിയന്തരമായി നിർമിക്കും. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ രണ്ടു ലക്ഷം രൂപ ജില്ലാ പഞ്ചായത്തിന് കൈമാറി. അപകടനിലയിലുള്ള നായ്ക്കളുടെ ദയാവധം സംബന്ധിച്ച കാര്യങ്ങളിൽ നിയമപരമായ തീരുമാനമെടുക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു.
വളർത്തുനായ്ക്കളെ ഉടമസ്ഥർ പൊതുസ്ഥലങ്ങളിലേക്ക് തുറന്നുവിടുന്ന പ്രവണത കർശനമായി തടയും. വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് എടുക്കുകയും മൈക്രോ ചിപ്പ് ഘടിപ്പിക്കുകയും വേണം. ഉത്തരവാദിത്തമില്ലാതെ നായ്ക്കളെ പൊതുവഴികളിൽ അഴിച്ചുവിടുന്ന ഉടമകളിൽനിന്ന് വൻതുക പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.