മൂന്നുപീടിക: കയ്പമംഗലത്ത് തെരുവുനായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗ്രാമപഞ്ചായത്ത് അടിയന്തര നടപടികൾ ആരംഭിച്ചു.
കഴിഞ്ഞദിവസം തദ്ദേശസ്ഥാപനതലസമിതി അടിയന്തരയോഗം ചേർന്നു അലഞ്ഞുതിരിഞ്ഞു നടക്കുന്നതും ആക്രമണകാരികളുമായ നായകളെ ഉന്മൂലനം ചെയ്യുന്നതിന് നടപടികൾക്കും വകുപ്പുകളുടെ പിന്തുണ തേടിയിരുന്നു. ആറു പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കയ്പമംഗലം പ്രദേശങ്ങളിലെ മുഴുവൻ നായകളെയും ഇല്ലായ്മ ചെയ്യാനായി ജില്ലാ കളക്ടറുടെ പ്രത്യേക അനുമതിക്ക് അപേക്ഷിക്കുന്നതിന് തദ്ദേശസ്ഥാപനതലസമിതി യോഗം തീരുമാനിച്ചു.
ഇന്നലെ രാവിലെ വഴിയമ്പലം, മൂന്നുപീടിക, അറവുശാല തുടങ്ങിയ പ്രദേശങ്ങളിലെ മീൻതട്ടുകളും, ചിക്കൻ സ്റ്റാളുകളും, ഹോട്ടലുകളും മിന്നൽ പരിശോധന നടത്തി ശുചിത്വ നിലവാരം വിലയിരുത്തി. മാലിന്യങ്ങൾ തെരുവ് നായ്ക്കൾക്ക് കൊടുക്കുന്നത്, പഞ്ചായത്തിന്റെ കർശന നടപടികൾക്ക് വിധേയമാക്കുമെന്ന് ബന്ധപ്പെട്ടവർക്ക് താക്കീത് നൽകി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ സുരേന്ദ്രന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വൈസ് പ്രസിഡന്റ് കെ.കെ. സക്കരിയ, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് കൊച്ചുവീട്ടിൽ, ആസൂത്രണസമിതി ഉപാധ്യക്ഷൻ സി.ജെ. ജോഷി, പഞ്ചായത്ത് സെക്രട്ടറി പി.ഡി.പരമേശ്വരൻ എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരും ഹെൽത്ത് ഇൻസ്പെക്ടർ ബാദുഷ എന്നിവരും ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ ഇത്തരം പരിശോധന തുടരുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.