പത്തനംതിട്ട: കന്നുകാലികളെ ലഭിക്കാത്തതു കാരണം കേരളത്തിൽ വിവിധ ഭാഗങ്ങളിൽ ഇറച്ചിക്കടകളുടെ പ്രവർത്തനം സ്തംഭിച്ചതായി മീറ്റ് ഇൻഡസ്ടീയസ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി. ആലപ്പുഴ ജില്ലകളിൽ ആറ്, ഏഴ് തീയതികളിൽ ഇറച്ചിക്കടകൾ അടച്ചിടുമെന്നും അവർ പറഞ്ഞു.
ഇന്ത്യയിൽ ഏറ്റവും അധികം ബീഫ് ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. 15 ലക്ഷത്തിൽ പരം പേരുടെ സ്വയംതൊഴിൽ മേഖലയാണിത്. കേരളത്തിൽ ഇറച്ചി ആവശ്യത്തിനുള്ള കാലികൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. വൈകാരിക വിഷയങ്ങൾ ഉയർത്തിയും മറ്റുംകാലികളെ വാഹനത്തിൽ കൊണ്ടുവരുമ്പോൾ അനധികൃതമായി ജപ്തി ചെയ്യപ്പെടുന്നുണ്ട്.
സമീപകാലത്ത് ആന്ധ്രാപ്രദേശിൽ ഇത് വളരെ കൂടുതലാണ്. പിന്നീട് വഴിനീളെയും ഗുണ്ടാപ്പിരിവും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഗോവധം നിരോധിച്ചിട്ടുള്ള പ്രദേശങ്ങളിലാകട്ടെ കന്നുകാലികളെ സംരക്ഷിക്കാൻ പോലും കഴിയുന്നില്ല. ഇറച്ചിക്കൊപ്പം പാലിനും ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
കാലികളെ വാഹനത്തിൽ കൊണ്ടുപോകുന്നതിനായി ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നതാണ് നിലവിലെ നിയമം. എന്നാൽ ആന്ധ്രയിൽ സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതിനേ തുടർന്ന് അനധികൃത ജപ്തികൾ വർധിച്ചു. ഇത് കാലികളെ എത്തിക്കുന്നതിനുള്ള ഗതാഗത പ്രതിസന്ധിക്കു കാരണമായി. മാഫിയകളുടെ നിയന്ത്രണത്തിലുള്ള കാലികൾക്ക് മാത്രമാണ് തടസമില്ലാതെ ഗതാഗതം സാധ്യമാകുന്നത്.
ആന്ധ്രപ്രദേശിൽ കാലി വ്യാപാരം നിലച്ച സ്ഥിതിയാണിപ്പോൾ. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ വിലകുറഞ്ഞ സുനാമി ഇറച്ചി വ്യാപകമായി വിൽപന നടക്കുന്നതായും ഭാരവാഹികൾ പറഞ്ഞു . അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ട പഞ്ചായത്തുകൾ അതിനു തയാറാകാതെ ഇറച്ചിക്ക് വില നിയന്ത്രിക്കുന്നതും പ്രതിസന്ധിയുണ്ടാക്കുന്നു.
അസോസിയേഷൻ ദേശീയ പ്രസിഡന്റ് എം. എ. സലിം, സംസ്ഥാന സെക്രട്ടറി റോയ് തോമസ്, എം. കെ. അനിൽ, അൻവർ മെഹബൂബ് , മുഹമ്മദ് നിഷാദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags : Local News Nattuvishesham Pathanamthitta