കൊച്ചി: കമന്റടിച്ചത് ചോദ്യം ചെയ്ത പെണ്‍കുട്ടികളെ മര്‍ദിച്ച കേസിലെ മുഖ്യപ്രതി അക്ബര്‍ സെക്സ് റാക്കറ്റിലെ മുഖ്യകണ്ണിയെന്ന് പോലീസ്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ ഇയാൾ 2025ല്‍ കടവന്ത്ര പോലീസ് രജിസ്റ്റര്‍ ചെയ്ത ലോഡ്ജ് കേന്ദ്രീകരിച്ചുള്ള അനാശാസ്യ കേസിലെ മുഖ്യപ്രതിയാണ്. കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവത്തിന് പിന്നാലെ ഒളിവില്‍പ്പോയ അക്ബര്‍ അടക്കം ഏഴു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അക്ബറിന്റെ ബിസിനസുകള്‍ സംശയാസ്പദമാണെന്ന് കഴിഞ്ഞ ദിവസം പോലീസ് പറഞ്ഞിരുന്നു. ഇയാളുടെ ലഹരി ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷിച്ചു വരികയാണ്.
ജോലി തേടി കൊച്ചിയിലെത്തിയ അക്ബര്‍ കലൂരിലെ ഒരു ലോഡ്ജില്‍ കെയര്‍ ടേക്കറായി ജോലി നോക്കിയിരുന്നു. തുടര്‍ന്ന് മൂന്ന് നിലയുള്ള ലോഡ്ജിലെ രണ്ടാം നില മുഴുവന്‍ ലീസിനെടുത്ത ഇയാള്‍ സ്ത്രീകളെ താമസിപ്പിച്ച് അനാശാസ്യ കേന്ദ്രം നടത്തുകയായിരുന്നു. പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മൂന്ന് പേരും ഒളിവില്‍പ്പോയ മൂന്ന് യുവാക്കളും ഈ ലോഡ്ജിലെ ജീവനക്കാരായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ആക്രമ സംഘത്തിലുണ്ടായിരുന്ന യുവതികള്‍ അക്ബറിന്റെ സുഹൃത്തുക്കളായിരുന്നു. പെണ്‍കുട്ടികളെ ആക്രമിക്കുന്ന സമയം പ്രധാന പ്രതിയടക്കമുള്ളവര്‍ ലഹരി ഉപയോഗിച്ചിരുന്നതായും പോലീസ് സംശയിക്കുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ 4.34ന് കലൂര്‍ പാവക്കുളം ക്ഷേത്രത്തിനുസമീപം ചക്കാലപ്പാടത്തുവച്ചായിരുന്നു പെണ്‍കുട്ടികള്‍ക്ക് നേരെ പത്തംഗ സംഘത്തിന്റെ ആക്രമണം. ആര്‍ആര്‍ബി മത്സര പരീക്ഷയ്ക്കായി കലൂരില്‍ താമസിച്ച് പഠിക്കുന്ന പാലക്കാട് സ്വദേശിനിയായ ഇരുപതുകാരി, കോഴിക്കോട് സ്വദേശിനിയായ 21കാരി എന്നിവരാണ് അതിക്രമത്തിന് ഇരയായത്.
പഠനത്തിനിടെ പുറത്തുപോയി ചായ കുടിച്ചു മടങ്ങുമ്പോഴായിരുന്നു സംഭവം. പത്തംഗ സംഘത്തിലെ യുവതികള്‍ ഇവരെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. ഇതു ചോദ്യം ചെയ്തതോടെ പ്രധാന പ്രതി അശ്ലീല ആഗ്യം കാണിക്കുകയും ദേഹത്ത് തൊടാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടികളെ മര്‍ദിക്കുകയായിരുന്നു.
Tags : Local News Nattuvishesham Ernakulam