പത്തനംതിട്ട: പ്ലസ് വൺ പ്രവേശനത്തിന് ജില്ലയിൽ 12081 അപേക്ഷകർ. എസ്എസ്എൽസി കഴിഞ്ഞ 11292 അപേക്ഷകരാണ് പ്ലസ് വണ്ണിനുള്ളത്. സിബിഎസ്ഇയിൽ നിന്ന് 605, ഐസിഎസ്ഇയിൽ നിന്ന് 108, ഇതര പരീക്ഷാ ബോർഡുകളിൽ നിന്ന് 76 പേരും അപേക്ഷകരായുണ്ട്.
ജില്ലയ്ക്കു പുറത്തു നിന്ന് 2843 അപേക്ഷകരാണ് ജില്ലയിലെ സ്കൂളുകളിൽ പ്രവേശനത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. മോഡൽ റസിഡൻഷൽ സ്കൂളിലേക്ക് 27 പേരും അപേക്ഷ നല്കിയിട്ടുണ്ട്.
പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. എട്ടിനാണ് ട്രയൽ അലോട്ട്മെന്റ്. ആദ്യ അലോട്ട്മെന്റ് 15നു നടക്കും. ജൂലൈ ഒന്നുവരെ മുഖ്യഅലോട്ട്മെന്റുകളുണ്ടാകും. ജൂലൈ രണ്ടിന് ക്ലാസുകൾ ആരംഭിക്കുന്ന തരത്തിലാണ് ക്രമീകരണം.
പ്ലസ് വൺ സീറ്റുകൾ 14,072
296 ബാച്ചുകളിലായി പ്ലസ് വണ്ണിന് 14072 സീറ്റുകളാണ് ജില്ലയിലുള്ളത്. ആവശ്യാനുസരണം സീറ്റുകളുള്ളതിനാൽ ജില്ലയിൽ അഡീഷണൽ സീറ്റുകളോ മാർജിനൽ സീറ്റുകളോ നൽകിയിട്ടില്ല. ഇക്കൊല്ലം 9200 കുട്ടികൾ മാത്രമാണ് പത്തനംതിട്ട ജില്ലയിൽ എസ്എസ്എൽസിക്ക് ഉപരിപഠന യോഗ്യത നേടിയത്. 1500 ഓളം വൊക്കേഷണൽ ഹയർ സെക്കൻഡറി സീറ്റുകളും പത്തനംതിട്ട ജില്ലയിലുണ്ട്.
സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങൾക്ക് ജില്ലയിലെ സർക്കാർ സ്കൂളുകളിൽ 81 ബാച്ചുകളാണുള്ളത്. 4050 കുട്ടികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ തന്നെ ഈ സ്കൂളുകളിൽ പ്രവേശനം ഉറപ്പാക്കാം. എയ്ഡഡ് സ്കൂളുകളിലെ 175 ബാച്ചുകളിലായി 8750 കുട്ടികൾക്കാണ് പ്രവേശനം.
29 അൺഎയ്ഡഡ് ബാച്ചുകൾക്ക് 1450 സീറ്റുകളുണ്ട്. മൂന്ന് സ്പെഷൽ സ്കൂൾ ബാച്ചുകളിൽ 122 സീറ്റുകളാണുള്ളത്. ഒരു റസിഡൻഷൽ സ്കൂളിൽ 50 കുട്ടികൾക്കും പ്രവേശനം നൽകും. ടെക്നിക്കൽ സ്കൂളുകളിലെ ഏഴ് ബാച്ചുകളിലായി 100 സീറ്റുകളുണ്ട്. ജില്ലയിൽ അപേക്ഷ നൽകിയിട്ടുള്ളവർക്കെല്ലാം സീറ്റ് ഉറപ്പാണ്. എന്നാൽ ഇഷ്ട വിദ്യാലയങ്ങളും ഇഷ്ട വിഷയങ്ങളും ആദ്യ അലോട്ട്മെന്റുകളിൽ ബുദ്ധിമുട്ടാകും.
സാധാരണ നിലയിൽ ഗ്രാമീണ മേഖലയിലെ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ സീറ്റ് ഒഴിഞ്ഞു കിടക്കുന്ന പ്രവണതയാണുള്ളത്. മുൻ വർഷങ്ങളിൽ ജില്ലയിലെ പല സ്കൂളുകൾക്കും ആവശ്യാനുസരണം കുട്ടികളെ ലഭിച്ചിരുന്നില്ല.
Tags : Local News Nattuvishesham Pathanamthitta