എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായിട്ടും പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കാത്തതിൽ കോൺഗ്രസിന്റെ പ്രതിഷേധം.
പഞ്ചായത്ത് ഓഫീസിലേക്ക് തള്ളികയറാൻ ശ്രമിച്ച നേതാക്കളേയും പ്രവർത്തകരേയും പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.
കടങ്ങോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ചൊവ്വാഴ്ചയും തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റിരുന്നു. കടങ്ങോട് മനപ്പടി, തെക്കുമുറി, മില്ല് പ്രദേശങ്ങളിലുള്ളവർക്കാണ് കടിയേറ്റത്. രണ്ടുമാസം മുമ്പ് കടങ്ങോട് പഞ്ചായത്തിലെ വെള്ളറക്കാട് കൊല്ലൻപടിയിൽ കിടപ്പുരോഗിയായ വയോധികയെ പേ വിഷബാധയുള്ള നായ വീടിന്റെ അകത്തുകയറി കടിച്ച് കൊലപ്പെടുത്തിയിരുന്നു. ഇവരുടെ കിടപ്പ് രോഗിയായ മകനും ഗുരുതരമായി കടിയേറ്റു.
തെരുവുനായ ശല്യം നിയന്ത്രിക്കാൻ ഷട്ടർ ഒരുക്കും എന്നും നായകളെ വന്ധ്യംകരിക്കുന്ന നടപടി കൈക്കൊള്ളണമെന്നും പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും മൃഗസംരക്ഷണ വകുപ്പും ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇതുവരെയും ഇതിനാവശ്യമായ യാതൊരു നടപടിയും കൈകൊണ്ടിട്ടില്ല എന്ന് ആരോപിച്ചാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പഞ്ചായത്ത് മെമ്പർമാർ ഉൾപ്പടെ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചത്.
മണ്ഡലം പ്രസിഡന്റ്് ഷറഫു പന്നിത്തടത്തിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സമരം ബ്ലോക്ക് വൈസ് പ്രസിഡന്റ് സലാം വലിയകത്ത് ഉദ്ഘാടനം ചെയ്തു. തുടർന്ന് നേതാക്കളും പ്രവർത്തകരും പഞ്ചായത്ത് ഓഫീസിലേക്ക് തള്ളി കയറാൻ ശ്രമിച്ചത് പൊലിസ് തടഞ്ഞതോടെ സംഘർഷാവസ്ഥയുണ്ടായി. പോലീസും പ്രവർത്തകനും തമ്മിൽ ഉന്തും തള്ളും നടന്നു.
ഷറഫു പന്നിത്തടം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രഞ്ജു താരു, മണ്ഡലം സെക്രട്ടറിമാരായ ഇബ്രാഹിം, സുനിത്ത് മണ്ടംപറമ്പ് എന്നിവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.ബ്ലോക്ക് സെക്രട്ടറി എം.എച്ച്. നൗഷാദ്, പ്രതിപക്ഷ നേതാവ് വിഷയകുമാർ, പി.യു. പ്രകാശൻ, വി.വൈ. മുഹമ്മദാലി, ഇബ്രാഹിം എന്നിവർ സംസാരിച്ചു.യുഡിഎഫ് മെമ്പർമാരായ സൈബുന്നിസ ഷറഫു, കുമാരി മുരളി, ആമിന സുലൈമാൻ, ബാഹ്യാദ്രി, അശോകൻ, തോമാസ് എന്നിവർ പങ്കെടുത്തു.
നടപടികൾ സ്വീകരിച്ച് വരികയാണെന്ന് പ്രസിഡന്റ്
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിൽ തെരുവുനായ ശല്യം ഒഴിവാക്കുന്നതിന് ഷെൽട്ടർ ഉൾപ്പടെയുള്ള പദ്ധതികൾക്കായി നടപടികൾ സ്വീകരിച്ച് വരുകയാണെന്നും ഈ വിഷയത്തിൽ കോൺഗ്രസ് നടത്തിയ സമരം അപഹാസ്യമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.എം. നൗഷാദ് പറഞ്ഞു.
തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി ഷെൽട്ടറിൽ ആക്കുന്നതിനായി ഈ ഭരണസമിതി 20 ലക്ഷം രൂപയുടെ പദ്ധതി വെച്ചിട്ടുണ്ട്. ഷെൽട്ടർ നിർമിക്കുന്നതിന് വനത്തിനോട് ചേർന്ന് വിജനമായ പഞ്ചായത്ത് പുറമ്പോക്ക് ഭൂമിയിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കെട്ടിടം നിർമിച്ച് രണ്ട് കെയർ ടേക്കർമാരെ നിയമിക്കും. പല ഡിപ്പാർട്ടുമെന്റുകളുടെ സഹായവും ഇക്കാര്യത്തിന് ആവശ്യമുണ്ട്. എന്നാൽ കേരളത്തിൽ ഇപ്പോൾ പുതിയ മന്ത്രിസഭ നിലവിൽ വരാത്തതിനാൽ ഒരു വകുപ്പിലും ഒരു കാര്യവും നടക്കുന്നില്ല.
ഭരണസ്തംഭനം മൂലം പദ്ധതികൾ നടപ്പിലാക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇതെല്ലാം മറച്ചു വെച്ച് കോൺഗ്രസ് രാഷ്ട്രീയപ്രേരിതമായ സമരമാണ് നടത്തുന്നത്. ജനങ്ങൾ ഇത് തിരിച്ചറിയുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.