പേരാമംഗലം: പൊലീസ് സ്റ്റേഷന്റെ മുറ്റത്തുവച്ചുതന്നെ മധ്യവയസ്കനെ തെരുനായ ആക്രമിച്ചു. പേരാമംഗലം സ്വദേശി കോലോത്ത് വീട്ടിൽ സുഗതനാണ് (56) കഴിഞ്ഞദിവസം തെരുവുനായയുടെ കടിയേറ്റത്.
വക്കീലിന്റെ ഗുമസ്ഥൻ ആയ സുഗതൻ കേസുമായി ബന്ധപ്പെട്ട കാര്യങൾ അന്വേഷിച്ചറിഞ്ഞ് സ്റ്റേഷനിൽനിന്ന് ഇറങ്ങിവരുമ്പോൾ കാർപോർച്ചിന് അടുത്തുവച്ചായിരുന്നു തെരുവുനായ ഓടിവന്നു കാലിനുപിറകിൽ കടിച്ചത്. തുടർന്ന് സുഗതൻ മെഡിക്കൽ കോളജിൽ ചികിത്സതേടി. ഗ്രാമപ്രദേശങ്ങളിലെല്ലാം തെരുവുനായശല്യം വളരെ രൂക്ഷമാണ്.
നായ റോഡിനുകുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്നും വീണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ രണ്ടുപേർക്കു പരിക്കേറ്റു. കേച്ചേരി കിഴക്കേ ആളൂർ പാലത്തിനു സമീപത്തുവച്ചായിരുന്നു അപകടം.
അപകടത്തിൽ പരിക്കേറ്റ കുറുക്കഞ്ചേരി കണ്ണംകുളങ്ങര സ്വദേശികൾ ആനത്താഴത്ത് വീട്ടിൽ ബാബു മകൻ ബെൽവിൻ (26), എഴപ്പിള്ളി വീട്ടിൽ സജി മകൻ വിഗ്നേഷ് (26) എന്നിവരെ കേച്ചേരി ആകട്സ് പ്രവർത്തകർ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടുദിവസംമുന്പ്് ബൈക്കിനുകുറുകെ തെരുവുനായചാടി ബൈക്കിൽനിന്നും വീണ് പരിക്കുപറ്റിയ എടക്കളത്തൂർ സ്വദേശി തെക്കേപ്പുറത്ത് വീട്ടിൽ സുബിൻ (38) നെ പറപ്പൂർ ആക്ട്സ് പ്രവർത്തകരാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
റോഡിലൂടെ കൂട്ടംകൂട്ടമായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കളെ പേടിച്ചാണ് വിദ്യാർഥികളും രക്ഷിതാക്കളും ഇന്ന് സ്കൂളിൽ പോവുക. തെരുവുനായ് പ്രശ്നത്തിന് ശാശ്വത പരിഹാരം ഇതുവരെയും ആയിട്ടില്ല.ഷെൽട്ടറിനുള്ള സ്ഥലവും മറ്റു നിയമവശങ്ങളും അന്വേഷിച്ചു നടക്കുകയാണ് പഞ്ചായത്ത് അധികൃതർ.
തെരുവുനായ ശല്യം പൊറുതിമുട്ടി പഞ്ചായത്തിൽ പരാതി അറിയിക്കാൻ ചെന്നാൽ "എന്താ ചെയ്യാ" എന്ന് ചോദിച്ചു കൈ മലർത്തുകയല്ലാതെ അധികൃതർക്ക് ഒന്നും പറയാനില്ല.