കല്‍പ്പറ്റ: ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴാനും ശിഖരങ്ങള്‍ ഒടിഞ്ഞുവീണ് അപകടങ്ങള്‍ ഉണ്ടാകാനും സാധ്യതയുള്ളതിനാല്‍ മഴയും കാറ്റും ഉള്ള സമയങ്ങളില്‍ മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയോ ചെയ്യരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
വീട്ടുവളപ്പുകളിലെ അപകടസാധ്യതയുള്ള മരച്ചില്ലകള്‍ വെട്ടിമാറ്റുകയും പൊതുസ്ഥലങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ അറിയിക്കുകയും വേണം. ഉറപ്പില്ലാത്ത പരസ്യബോര്‍ഡുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവ കാറ്റില്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ അവ മുന്‍കരുതലായി ബലപ്പെടുത്തുകയോ അഴിച്ചുവയ്ക്കുകയോ ചെയ്യണം.
കാറ്റ് ശക്തമാകുമ്പോള്‍ വീടുകളുടെ ജനലുകളും വാതിലുകളും അടച്ചിടണം. ജനലുകള്‍ക്കും വാതിലുകള്‍ക്കും സമീപം നില്ക്കുന്നതും വീടുകളുടെ ടെറസുകളില്‍ തുടരുന്നതും ഒഴിവാക്കണം. ഓലമേഞ്ഞതോ ഷീറ്റ് പാകിയതോ സുരക്ഷിതമല്ലാത്തതോ ആയ കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശപ്രകാരം സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറിത്താമസിക്കണം.
കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തില്‍ വൈദ്യുതി ലൈനുകളും പോസ്റ്റുകളും പൊട്ടിവീഴാന്‍ സാധ്യത കൂടുതലാണ്. ഇത്തരം അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ കെഎസ്ഇബിയുടെ 1912 കണ്ട്രോള് റൂമിലോ ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ 1077 കണ്ട്രോള് റൂമിലോ വിവരം അറിയിക്കണം. പൊതുജനങ്ങള്‍ സ്വമേധയാ വൈദ്യുതി അറ്റകുറ്റപ്പണികളില്‍ ഏര്‍പ്പെടരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
പത്രം, പാല് വിതരണക്കാര്‍ ഉള്‍പ്പെടെ അതിരാവിലെ ജോലിക്കിറങ്ങുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. വെള്ളക്കെട്ടുകളിലൂടെയോ വൈദ്യുതി ലൈനുകള്‍ കടന്നുപോകുന്ന പ്രദേശങ്ങളിലൂടെയോ സഞ്ചരിക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കണം.
കൃഷിയിടങ്ങളിലേക്കും നിര്‍മാണ ജോലികളിലേക്കും പോകുന്നവര്‍ വൈദ്യുതി ലൈനുകളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെടാവൂ. ശക്തമായ കാറ്റും മഴയും തുടരുന്നസാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.
Tags : Local News Nattuvishesham Wayanad