മരട് പെര്‍പെക്ച്വല്‍ സക്കോര്‍ ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലുള്ള നിത്യസഹായസദന് ജീറിയാട്രിക് ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ഹോമിലെ അന്തേവാസികള്‍ക്കൊപ്പം ചിന്
മരട്: പ്രായാധിക്യത്തിൽ ജീവിതത്തിലെ പുറമ്പോക്കിൽ ഒറ്റപ്പെട്ടുപോയ നിത്യസഹായസദനിലെ അമ്മമാർക്ക് പ്രതീക്ഷകളുടെ പൊൻവെളിച്ചം പകർന്ന് ചിന്മയ വിശ്വവിദ്യാപീഠത്തിലെ വിദ്യാർഥികൾ.
മരടിൽ പെർപെച്വൽ സക്കോർ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന നിത്യസഹായസദൻ എന്ന ജീഡിയാട്രിക് ആൻഡ് പാലിയേറ്റീവ് കെയർ ഹോമിൽ കഴിയുന്ന 50 ഓളം പ്രായമുള്ള അമ്മമാർക്കാണ് വിദ്യാർഥികൾ തങ്ങളുടെ സന്ദർശനത്തിലൂടെ സന്തോഷം പകർന്നത്.
കൈനിറയെ സമ്മാനങ്ങളുമായെത്തിയ വിദ്യാർഥികളുടെ സ്നേഹപൂർവമായ ഇടപെടൽ നിത്യസഹായസദനിലെ ഓരോ അമ്മമാർക്കും തങ്ങളുടെ നഷ്ടപ്പെട്ടു പോയ മുൻകാല സന്തോഷങ്ങളുടെ ഓർമപ്പെടുത്തലായി മാറി.
വിദ്യാർഥികൾക്ക് കാരുണ്യപൂർവമായ പരിചരണത്തിന്റെയും സാമൂഹിക സേവനത്തിന്റെയും നേർക്കാഴ്ചയായും മാറി സദനിലെ സന്ദർശനം. ചിന്മയ വിശ്വവിദ്യാപീഠത്തിലെ 30 ഓളം ബിഎസ് സി സൈക്കോളജി വിദ്യാർഥികളാണ് വൃദ്ധസദനത്തിലെ അന്തേവാസികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യനിലയെക്കുറിച്ചുള്ള പഠനങ്ങളുടെ ഭാഗമായി നിത്യസഹായസദനിൽ സന്ദർശനം നടത്തിയത്.
അധ്യാപകരായ പ്രഫ. ഡോ. വിദ്യേശ്വരി, പ്രഫ. ഡോ. അനുപമ എന്നിവരും വിദ്യാർഥികൾക്കൊപ്പമുണ്ടായിരുന്നു. പെർപെച്വൽ സക്കോർ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി സിസ്റ്റർ ഡോ. ആനി ഷീലയുടെയും സിസ്റ്റർ സ്റ്റെഫിന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നിത്യസഹായസദനിലുള്ള അന്തേവാസികളിൽ പകുതിയിലധികവും കിടപ്പു രോഗികളാണ്. അതിൽ തന്നെ പലരും മറവി രോഗവും മാനസിക രോഗവുമുള്ളവരാണ്.
Tags : Nattuvishesham District News