ചെറുപുഴ ആയന്നൂരിലെ ഇടപ്പള്ളി സജി കാറ്റിൽ നശിച്ച തന്റെ വാഴത്തോട്ടത്തിൽ.
മതിലിടിഞ്ഞ്
വീടിന്
നാശനഷ്ടം
ചപ്പാരപ്പടവ്: ഇന്നലെ പുലർച്ചെ മുതൽ മലയോരമേഖലയിൽ അപ്രതീക്ഷിത കനത്ത മഴ. കനത്ത മഴയിൽ പടപ്പേങ്ങാട് ചുറ്റുമതിലിടിഞ്ഞ് കിഴക്കേതിൽ സജിയുടെ വീടിന് നാശനഷ്ടം സംഭവിച്ചു. 35 മീറ്റർ നീളത്തിലും 10 അടി ഉയരത്തിലും നിർമിച്ച മതിലാണ് തകർന്നു വീണത്. കോൺക്രീറ്റ് ഫില്ലറും ചെങ്കല്ലും ഉപയോഗിച്ച് 10 വർഷം മുന്പ് നിർമിച്ച ഈ മതിൽ തകർന്നുവീണിരിക്കുന്നത് വീടിന്റെ ചുമരിലേക്കാണ്. ലക്ഷങ്ങളുടെ നഷ്ടം സജിക്ക് സംഭവിച്ചു. പഞ്ചായത്തംഗം എ.എൻ. വിനോദ് സ്ഥലം സന്ദർശിച്ചു.
വ്യാപക
കൃഷി നാശം
ചെറുപുഴ: കഴിഞ്ഞ ദിവസമുണ്ടായ വേനൽ മഴയിലും കാറ്റിലും ചെറുപുഴ മേഖലയിൽ വ്യാപക കൃഷിനാശം. 600 ഓളം കുലച്ച ഏത്തവാഴകളും 50 ഓളം ടാപ്പ് ചെയ്യുന്ന റബർ മരങ്ങളും ഉൾപ്പെടെ നിരവധി കൃഷികൾ നശിച്ചു. ചെറുപുഴ ആയന്നൂരിലാണ് നേന്ത്രവാഴത്തോട്ടം കാറ്റ് തകർത്തത്.
ആയന്നൂരിലെ ഇടപ്പള്ളി സജിയുടെ 400 ഓളം വാഴകളാണ് നിലംപൊത്തിയത്. രണ്ടാഴ്ചകൂടി കഴിഞ്ഞാൽ വിളവെടുക്കാൻ കഴിയുന്നവയായിരുന്നു. ഓരോ കുലകൾക്കും ശരാശരി 20 കിലോയ്ക്ക് മുകളിൽ തൂക്കമുണ്ട്. 800 വാഴകളാണ് സജിയുടെ തോട്ടത്തിലുണ്ടായിരുന്നത്. ഇതിൽ പകുതിയും നശിച്ചു. ഈസ്റ്റ്-എളേരി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി, പഞ്ചായത്തംഗം സിന്ധു ടോമി, കൃഷി ഓഫീസർ അബിൻ സി. അജിത്ത് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മീന്തുള്ളിയിലുള്ള സി.എ. മാത്യു, ഭൂദാനത്തെ ബിജി തോമസ്, തെക്കൻമാവിലെ പ്രിൻസ് സ്കറിയ, കോക്കടവിലെ വിൻസന്റ് ജോസഫ് എന്നിവരുടെ കൃഷിയിടങ്ങളിലെ വിളകളും നശിച്ചു. ഏകദേശം രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കൃഷിയിടം സന്ദർശിച്ച ചെറുപുഴ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ പറഞ്ഞു.
മലയോര ഹൈവേയുടെ
ഓവുചാലുകളിൽ മാലിന്യം
ചെറുപുഴ: മലയോര ഹൈവേയുടെ പലഭാഗത്തും ഓവുചാലുകളിൽ മലിന ജലവും മാലിന്യങ്ങളും കെട്ടിക്കിടക്കുന്നു. കഴിഞ്ഞ ദിവസമുണ്ടായ മഴയിലാണ് ഓവുചാലുകളിൽ വെള്ളം നിറഞ്ഞത്. ഇവയിൽ കൊതുക് വളർന്ന് പകർച്ചവ്യാധികൾക്ക് കാരണമാകുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക.
കൂടാതെ, പ്ലാസ്റ്റിക് കുപ്പികൾ, കൂടുകൾ, പേപ്പറുകൾ എന്നിവയും അടിഞ്ഞ് കൂടിക്കിടക്കുന്നു. ഓവുചാലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്നതിൽ കരാറുകാരുടെ ഭാഗത്തു നിന്നുമുണ്ടായ വീഴ്ചയാണ് മഴ വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുവാൻ കാരണം.
ഓവുചാലിന്റെ സ്ലാബിട്ടു മൂടിയ ഭാഗത്തെ മണ്ണാണ് നീക്കം ചെയ്യാത്തത്. ഇത് അടിയിന്തരമായി മാറ്റണമെന്നാണ് ആവശ്യമുയരുന്നത്.
Tags : Summer rain nattuvishesham local news