തൊടുപുഴ: കടുത്ത ചൂടിന് ആശ്വാസമായി തൊടുപുഴയിലും പരിസര പ്രദേശങ്ങളിലും ശക്തമായ വേനൽ മഴ. ജില്ലയിൽ ഇന്നലെ പലയിടങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചു. മഴയോടൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും ഉണ്ടായത് ജനങ്ങളിൽ ഭീതിയുണർത്തി. മരം വീണും മറ്റും വിവിധയിടങ്ങളിൽ നാശനഷ്ടമുണ്ടായി. വൈദ്യുതി ലൈനിലേക്ക് മരം വീണതിനെത്തുടർന്ന് ഏറെ സമയം വൈദ്യുതി തടസവും നേരിട്ടു.
കനത്ത മഴയിൽ തൊടുപുഴ ചുങ്കം സെന്റ് മേരീസ് പള്ളിവക കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും തകർന്നു. മേച്ചിൽ ഷീറ്റുകൾ പൂർണമായും പറന്നുപോയി. ഇതേത്തുടർന്ന് കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ നശിച്ച് ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായി.
ഇതിൽ ഒരു മുറിയിൽ ഹോം ബോക്സ് എന്ന സ്ഥാപനത്തിന്റെ സാനിറ്ററി സാമഗ്രികൾ സൂക്ഷിച്ചിരുന്നു. ഇതിൽ നല്ലൊരു ഭാഗവും നശിച്ചു. സമീപത്തെ കാവനാൽ ഇലക്ട്രിക്കൽസിന്റെ ഗോഡൗണിലും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. മണക്കാട് പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ മരംവീണും മറ്റും നാശം നേരിട്ടു.
മണക്കാട് വില്ലേജ് ഓഫീസിനു സമീപം ട്രാൻസ്ഫോർമറിലേക്ക് മരം വീണു. റോഡരികിൽനിന്ന മരം ട്രാൻസ്ഫോർമറിനു മുകളിലേക്ക് വീഴുകയായിരുന്നു. അൽ അസ്ഹർ കോളജിനു സമീപം, ഇടവെട്ടി മാർത്തോമ എന്നിവിടങ്ങളിലും മരം വൈദ്യുതി ലൈനിനു മുകളിൽ വീണു. ലൈൻ പൊട്ടിയതിനെത്തുടർന്ന് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി.
കഴിഞ്ഞ ദിവസങ്ങളിലും അന്തരീക്ഷം ഇരുണ്ടു മൂടിയെങ്കിലും കാര്യമായ തോതിൽ മഴ തൊടുപുഴ മേഖലയിൽ ലഭിച്ചിരുന്നില്ല.
എന്നാൽ ഇന്നലെ വൈകുന്നേരം നാലോടെ ആരംഭിച്ച വേനൽ മഴ രണ്ടു മണിക്കൂറോളം നേരം നീണ്ടുനിന്നു. മഴയോടൊപ്പം അതി ശക്തമായ ഇടിമിന്നലാണുണ്ടായത്. ഇടിമിന്നലിൽ പല വീടുകളിലും വൈദ്യുതി ഉപകരണങ്ങളും തകരാറിലായിട്ടുണ്ട്. ജില്ലയിൽ 12 വയസുള്ള പെണ്കുട്ടി ഉൾപ്പെടെ ഇടിമിന്നലിൽ കഴിഞ്ഞ ദിവസം മരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി നിർദേശിച്ചിട്ടുണ്ട്.
ജില്ലയിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.കത്തിനിൽക്കുന്ന കൊടും ചൂടിനു പുറമേ വരണ്ടുണങ്ങിയ നീർച്ചാലുകൾക്കും വേനൽ മഴ ആശ്വാസകരമായി.