കവർച്ച സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വള്ളികുന്നം സ്വദേശി ഷമീർ.
കായംകുളം: റിയാദിലെ ബത്ഹയിൽനിന്ന് യാത്രക്കാരെന്ന വ്യാജേന ഓട്ടം വിളിച്ചുകൊണ്ടു പോയവരുടെ ക്രൂരമായ ആക്രമണത്തിൽ വള്ളികുന്നം സ്വദേശിയായ ഡ്രൈവർക്ക് ഗുരുതര പരിക്ക്.
വള്ളികുന്നം സ്വദേശി ഷെമീറിനാണ് കവർച്ചാ സംഘത്തിന്റെ ക്രൂരമായ ആക്രമണമേറ്റത്. പണവും വാഹനവും സംഘം കവരുകയും ചെയ്തു. യാത്രക്കാരെന്ന വ്യാജേന കാറിൽ കയറിയ നാല് ബംഗ്ലാദേശ് പൗരന്മാർ ഷെമീറിനെ എക്സിറ്റ് 18ന് സമീപമുള്ള വിജനമായ പ്രദേശത്തേക്ക് കൊണ്ടുപോയി മർദിച്ച് അവശനാക്കുകയായിരുന്നു. തുടർന്ന് പണവും വാഹനവും കവർന്ന് ഇയാളെ റോഡരികിൽ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു.
റോഡരികിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ഷെമീറിനെ പൊലിസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മർദനത്തിൽ ഇയാളുടെ തലയ്ക്കും താടിയെല്ലിനും കാലിനും ഉൾപ്പടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കവർച്ച ചെയ്യപ്പെട്ട വാഹനം പിന്നീട് ബത്ഹയിൽനിന്ന് കണ്ടെത്തിയെങ്കിലും നാല് ടയറുകളും ബാറ്ററിയും അഴിച്ചെടുത്ത നിലയിലായിരുന്നു. റിയാദിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഷമീർ. സ്പോൺസറുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം ഷെമീറിനെ തുടർചികിത്സയ്ക്കായി നാട്ടിലേക്ക് അയയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ സൗദി പൊലിസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
Tags : Nattuvishesham DistrictNews