കൂക്കിവിളികളുമായി വിദ്യാർഥികൾ
തൃശൂർ: കേരള കലാമണ്ഡലത്തിലെ താത്കാലിക അധ്യാപക നിയമനത്തിനെതിരേ കോണ്ഗ്രസ് പ്രതിഷേധം. പ്രതിഷേധക്കാർക്കുനേരേ കൂക്കിവിളികളുമായി വിദ്യാർഥികൾ എത്തിയതു സംഘർഷാവസ്ഥയുണ്ടാക്കി. പോലീസ് ഇടപെട്ടാണു സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കിയത്.
സാംസ്കാരികവകുപ്പിന്റെ അനുമതിയില്ലാതെയും സർക്കാർ മാനദണ്ഡങ്ങളില്ലാതെയും കലാമണ്ഡലത്തിൽ താത്കാലിക അധ്യാപകനിയമനങ്ങൾ നടത്തുന്നതായി ആരോപിച്ചായിരുന്നു കോണ്ഗ്രസ് പ്രതിഷേധം. അധ്യാപക നിയമനത്തിനായുള്ള അഭിമുഖം നടത്താൻ അനുവദിക്കില്ലെന്ന നിലപാടുമായി പ്രവർത്തകർ വിസിയുടെ ഓഫീസിനു മുന്നിൽ കുത്തിയിരുന്നു. പ്രതിഷേധക്കാർക്കുനേരേ കൂക്കിവിളികളുമായി വിദ്യാർഥികളുമെത്തി. ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി.
പ്രതിഷേധക്കാർ പഠിക്കാനുള്ള അവകാശം തടയുന്നതായാണു വിദ്യാർഥികൾ കുറ്റപ്പെടുത്തൽ. നൃത്തസംഗീതം, കഥകളിസംഗീതം, പഞ്ചവാദ്യം (തിമില) വിഭാഗങ്ങളിലെ താത്കാലിക അധ്യാപകനിയമനത്തിനുള്ള അഭിമുഖം മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വള്ളത്തോൾ നഗർ ബ്ലോക്ക് കോണ്ഗ്രസ് പ്രവർത്തകർ കഴിഞ്ഞദിവസവും കലാമണ്ഡലത്തിൽ എത്തിയിരുന്നു. ഇന്റർവ്യൂ തടയുമെന്നും പറഞ്ഞിരുന്നു.
കലാവിഷയങ്ങളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നത് എല്ലാവർഷവും ചെയ്യുന്ന കാര്യമാണെന്നും പല വിഷയങ്ങളിലും അധ്യാപകരില്ലാത്തതിനാൽ പഠനം മുടങ്ങുന്ന സാഹചര്യമാണെന്നും വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്ണൻ പറഞ്ഞു. പഠനം മുടങ്ങുന്നതു വിദ്യാർഥിപ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. അധ്യാപക അഭിമുഖം മുടങ്ങുന്നത് അധ്യയനവും വർഷംതോറും ഓഗസ്റ്റ് 15നു നടക്കുന്ന അരങ്ങേറ്റവും മുടങ്ങാൻ കാരണമാകുമെന്നും വിസി പറഞ്ഞു.
വിദ്യാർഥികളുടെ ഭാവി തച്ചുടയ്ക്കാനുള്ള നീക്കം: എഐഎസ്എഫ്
തൃശൂർ: അധ്യാപകരുടെ കുറവുകാരണം വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകാതിരിക്കാൻ കേരള കലാമണ്ഡലം നടത്തുന്ന അധ്യാപക നിയമനത്തെയും അഭിമുഖത്തെയും കോണ്ഗ്രസ് എതിർക്കുന്നത് വിദ്യാർഥികളുടെ ഭാവി തച്ചുടയ്ക്കാനാണെന്ന് എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് കെ.എസ്. അഭിറാം, സെക്രട്ടറി മിഥുൻ പോട്ടക്കാരൻ എന്നിവർ കുറ്റപ്പെടുത്തി. കലാമണ്ഡലം വിദ്യാർഥികൾ ഒന്നടങ്കം കോണ്ഗ്രസിനെ പ്രതിരോധിക്കാൻ രംഗത്തുവന്നിരിക്കുകയാണെന്നും അധ്യാപകനിയമനം നടത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Tags : Nattuvishesham District News