കുറവിലങ്ങാട്: വലിയനോമ്പിന്റെ പുണ്യത്തിലേക്ക് പ്രവേശിക്കാൻ കൂടുതൽ ആത്മീയത സമ്മാനിച്ച് കുറവിലങ്ങാട് പത്താംതീയതി തിരുനാളിലേക്ക് പ്രവേശിക്കുന്നു. ദേശത്തിരുനാളുകളുടെ സമാപനമെന്ന നിലയിലാണ് പത്താംതീയതി തിരുനാൾ. ഒരു മാസത്തോളമായി സഭൈക്യവാരവും മൂന്നുനോമ്പ് തിരുനാളുമായി നാടാകെ വലിയ ആത്മീയ ആഘോഷത്തിലാണ്.
പത്താംതീയതി തിരുനാളിന്റെ ആദ്യദിനമായ 14നു രാവിലെ അഞ്ചിന് തിരുസ്വരൂപങ്ങൾ പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കും. 5.30, 7.00, 8.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന. അഞ്ചിന് ചെറിയപള്ളിയിൽ വിശുദ്ധ കുർബാന. ഫാ. സെബാസ്റ്റ്യൻ ചാമക്കാലായിൽ കാർമികത്വം വഹിക്കും. 6.30ന് പ്രദക്ഷിണം.
സമാപനദിവസമായ 15ന് 5.30, 7.00, 8.45, 11.00 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന. 4.30ന് ഫാ. കുര്യാക്കോസ് വട്ടമുകളേൽ തിരുനാൾ കുർബാനയർപ്പിക്കും. 6.15ന് ജൂബിലി കപ്പേളയിലേക്ക് പ്രദക്ഷിണം. 11.15ന് തിരുസ്വരൂപങ്ങൾ തിരികെ പ്രതിഷ്ഠിക്കും.
നാടിന്റെ സാരഥിമാർ നാളെ പുണ്യാളനെ വണങ്ങാനെത്തും
കുറവിലങ്ങാട്: നാടിന്റെ ഗതാഗതരംഗത്ത് വേറിട്ട സേവനം നൽകുന്ന സാരഥിമാർ ഒരുമിച്ച് നാളെ പുണ്യാളനെ വണങ്ങി പ്രാർഥിക്കാനെത്തും. ദേശത്തിരുനാളുകളുടെ സമാപനത്തിൽ നാട്ടിലെ വിവിധ ടാക്സി സ്റ്റാൻഡുകളിൽനിന്നുള്ള കഴുന്ന് പ്രദക്ഷിണങ്ങൾ നാടിന്റെ വേറിട്ട കാഴ്ചയാണ്. നാനാജാതി മതസ്ഥരായ ഡ്രൈവർമാർ ഒരുമിച്ചുചേർന്ന് ആഘോഷമായി കഴുന്നെടുത്ത് സ്റ്റാൻഡുകളിലെ പ്രത്യേക പന്തലിൽ പ്രതിഷ്ഠിച്ച് ആഘോഷമായി തിരികെ എത്തിക്കുന്നത് നാടിന്റെ സവിശേഷതയാണ്.
കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിലാണ് ഏറ്റവും വലിയ ആഘോഷം. കൊടിതോരണങ്ങളും മുത്തുക്കുടകളുമായി വലിയ ആഘോഷമാണിവിടെ. കോഴാ, മുട്ടുങ്കൽ, സെൻട്രൽ ജംഗ്ഷൻ, പള്ളിക്കവല എന്നിവിടങ്ങളിലെ ഓട്ടോ സ്റ്റാൻഡുകളിലും കഴുന്ന് പ്രത്യേക പന്തലുകളിൽ പ്രതിഷ്ഠിക്കും.
രാവിലെ എത്തിക്കുന്ന കഴുന്ന് ഒരു പകൽ മുഴുവൻ ആഘോഷമായി വണങ്ങിയ ശേഷമാണ് പള്ളിയിലേക്ക് പ്രദക്ഷിണമായി എത്തിക്കുന്നത്. ഓരോ പന്തലിലും പ്രത്യേക പ്രാർഥനകൾ വൈദികരെത്തി നടത്തും. ടാക്സി സ്റ്റാൻഡുകൾക്കൊപ്പം വിവിധ വ്യാപാരസ്ഥാപനങ്ങളിലും കഴുന്നെത്തിച്ച് പ്രതിഷ്ഠിക്കാറുണ്ട്