മന്ത്രി മോൻസ് ജോസഫ് സ്ഥലം സന്ദർശിച്ചു
പാലാ: വാട്ടര്‍ അഥോറിറ്റിയുടെ ഓടയിലെ ഒഴുക്ക് തടസപ്പെട്ട് ടൗണിലെ കെട്ടിടങ്ങളിൽ വെള്ളം കയറുന്നതും റോഡ് തകർന്നതും കാണാൻ മന്ത്രി മോന്‍സ് ജോസഫ് എത്തി. പ്രശ്നം പരിഹരിക്കാന്‍ വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് രാവിലെ 11ന് കിഴതടിയൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വിളിക്കാന്‍ മന്ത്രി നിര്‍ദേശവും നല്കി. ഇന്നലെ പാലായിൽ ഒരു ഉദ്ഘാടനച്ചടങ്ങിനെത്തിയ മന്ത്രിയോട് പൊതുപ്രവര്‍ത്തകര്‍ നാട്ടുകാരുടെ ദുരിതം വിവരിച്ചപ്പോൾ മന്ത്രി ഉടൻതന്നെ സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു.
പാലാ നഗരത്തിൽ വെള്ളം വിതരണം ചെയ്യുന്ന പുത്തന്‍പള്ളിക്കുന്നിലെ ടാങ്കുകള്‍ വൃത്തിയാക്കുമ്പോഴുള്ള വെള്ളം ഈ ഓടയിലൂടെയാണ് ആറ്റിലേക്ക് എത്തുന്നത്. എന്നാല്‍ മൂന്നു വര്‍ഷം മുമ്പ് കിസ്കോ ജംഗഷന ് മുന്‍ഭാഗത്ത് തിരക്കേറിയ റോഡിന്റെ അടിഭാഗത്ത് ഓട തകര്‍ന്ന് റോഡ് താഴ്ന്നിരുന്നു. ഈ ഭാഗത്തിന് പകരം റോഡരികിലെ ഓടയിലേക്ക് വെള്ളമെത്തുന്ന വിധം പൊതുമരാമത്ത് വകുപ്പ് നിര്‍മാണം നടത്തി. എന്നാല്‍ ഏതാനും നാളുകള്‍ക്കുള്ളില്‍ കിസ്കോ ബാങ്കിന് സമീപം ഒഴുക്ക് തടസപ്പെടുകയും വെള്ളം കെട്ടിടങ്ങളുടെ സമീപത്തേക്ക് കയറുകയും ചെയ്തതോടെ നൂറുകണക്കിന് സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ ബുദ്ധിമുട്ടിലായി. കിഴതടയൂര് ബാങ്കിലേക്കുള്പ്പടെയുള്ള റോഡും പൂര്‍ണമായി തകര്‍ന്നു.
ആശുപത്രിക്ക് സമീപമുള്ള ഹോട്ടലുകളിലെയും മറ്റു കടകളിലെയും മാലിന്യങ്ങള്‍ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് ഒഴുകിയെത്താന്‍ തുടങ്ങിയതോടെ പ്രദേശം ദുര്‍ഗന്ധപൂരിതമായി. കെട്ടിട ഉടമകള്‍ വാട്ടര്‍ അഥോറിറ്റിയുടെ അനുമതിയോടെ ലക്ഷങ്ങള്‍ മുടക്കി നിര്‍മാണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഉയര്‍ന്ന പ്രദേശങ്ങളില്‍നിന്നുള്ള മാലിന്യം ഒഴുകിയെത്തി ഒഴുക്ക് തടസപ്പെട്ട സാഹചര്യമാണുള്ളത്. വിവിധ ആവശ്യങ്ങള്‍ക്ക് ഇവിടെയെത്തുന്നവർ മാലിന്യം നിറഞ്ഞ വെള്ളത്തിലൂടെ നടക്കേണ്ട സാഹ ചര്യമാണ്. മന്ത്രിയോടൊപ്പം വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ, ജോര്‍ജ് പുളിങ്കാട്, സന്തോഷ് കാവുകാട്ട്, തങ്കച്ചന് മണ്ണൂശേരി, തോമസ് കാപ്പന് എന്നിവരുമുണ്ടായിരുന്നു.
Tags : water to enter nearby buildings. Nattuvishesham District News