വടക്കഞ്ചേരി: സ്കൂൾമുറ്റം നിറയെ കുഞ്ഞൻപ്ലാവുകൾ. ചിലതിൽ ചക്കയുമുണ്ട്. ഗൃഹാന്തരീക്ഷത്തിന്റെ പ്രതീതി ജനിപ്പിക്കുകയാണ് വടക്കഞ്ചേരി ടൗണിനടുത്ത് കമ്മാന്തറയിലെ മദർ തെരേസ യുപി സ്കൂൾ. സ്കൂളിലേക്ക് കടന്നുചെല്ലുമ്പോൾ സ്വാഗതംചെയ്യുന്നതു പച്ചപ്പുനിറഞ്ഞ പ്ലാവിൻ തൈകളാണ്. വിയറ്റ്നാം ഏർലി സൂപ്പർ എന്ന കുള്ളൻ പ്ലാവിനങ്ങളാണ് എല്ലാം.
ഉപയോഗശൂന്യമായ കന്നാസുകളും ഡ്രമ്മുകളും മോടിപിടിപ്പിച്ച് അതിൽ മണ്ണുംവളവും ചേർത്ത മിശ്രിതം നിറച്ചാണ് തൈ നട്ടിട്ടുള്ളത്. സ്കൂളിനുമുന്നിൽ മതിലിനോടുചേർന്ന് 25 പ്ലാവിൻ തൈകളുണ്ടെന്നു മാനേജർ തോമസ് മാത്യു കാടൻകാവിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ ഔദ്യോഗികഫലം എന്നനിലയിൽ പ്ലാവിന്റെയും ചക്കയുടെയും പ്രാധാന്യം കുട്ടികൾ അടുത്തറിയാൻ കൂടിയാണ് സ്കൂൾ മുറ്റത്തിന് അലങ്കാരമായി പ്ലാവ് തന്നെ തെരഞ്ഞെടുത്തതെന്നു തോമസ് മാത്യു പറഞ്ഞു.
പ്രധാന അധ്യാപിക സി. രജനി ടീച്ചർ, പരിസ്ഥിതി ക്ലബ് കോ- ഓർഡിനേറ്റർ രമാദേവി ടീച്ചർ എന്നിവരുടെ മേൽനോട്ടത്തിൽ കുട്ടികളാണ് പ്ലാവുകളുടെ പരിചരണക്കാർ.
ഓരോ പ്ലാവിനും പേരുകളും കുട്ടികളുടെ പരിചരണ കമ്മിറ്റികളുമുണ്ട്. വിദ്യാഭ്യാസ ഉപജില്ലയിൽ എയ്ഡഡ് യുപി സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ കൂടിയാണ് മദർ തെരേസ സ്കൂൾ.