കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രി കവാടത്തില്‍ ദേശീയപാതയിലുള്ള ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രവര്‍ത്തനം നിലച്ചു. രണ്ടാഴ്ചയായി ഹൈമാസ്റ്റ് ലൈറ്റ് തകരാറിലായിട്ട്. ഇതോടെ വൈകുന്നേരങ്ങളിൽ ആശുപത്രിയിലെത്തുന്ന രോഗികള്‍ ദുരിതത്തിലായിരിക്കുകയാണ്.
ദേശീയപാതയില്‍ ബസിറങ്ങി നട കയറിപ്പോകുന്ന ഭാഗത്തെ ലൈറ്റാണ് പ്രവര്‍ത്തനരഹിതമായിരിക്കുന്നത്. ജില്ലാ പഞ്ചായത്തിൽനിന്നുള്ള തുക വിനിയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.
ഹൈമാസ്റ്റ് ലൈറ്റുകള്‍ തെളിയാത്തതിനാല്‍ സന്ധ്യകഴിഞ്ഞാല്‍ ജനറൽ ആശുപത്രിപ്പടി ഇരുട്ടിന്റെ പിടിയിലാകും. വാഹനങ്ങളില്‍നിന്നും വ്യാപാരസ്ഥാപനങ്ങളില്നിന്നുമുള്ള വെളിച്ചമാണ് ഏക ആശ്രയം. രാത്രി പത്തോടെ സമീപത്തുള്ള കടകള്‍ അടച്ചാല്‍ പ്രദേശം ഇരുട്ടിലാണ്. ഇതോടെ ഇരുട്ടില്‍ തപ്പി നടക്കേണ്ട ഗതികേടിലാണ് കാല്‍നട യാത്രക്കാര്‍. ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.