ചങ്ങനാശേരി: നെല്ല് സംഭരിക്കാന്‍ മില്ലുകാര്‍ എത്തിയില്ല. മാനത്ത് മഴക്കാര് കൊള്ളുന്നതോടെ വെട്ടിത്തുരുത്ത് ആഞ്ഞിലിക്കുടി പാടശേഖരത്തെ കര്‍ഷകരുടെ ആശങ്ക വര്‍ധിക്കുന്നു. ഈ പാടശേഖരത്തെ 80 ഏക്കറിലെ നെല്ലാണ് കഴിഞ്ഞ ഒരാഴ്ചയിലധികമായി പാടത്തെ വിവിധ കളങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്നത്.
ഈ പാടശേഖരത്തെ നെല്ല് സംഭരിക്കാന്‍ പാലക്കാടുള്ള മില്ലിനെയാണ് പാഡി ഓഫീസ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഈ മില്ലുകാര്‍ നെല്ല് വേണ്ടെന്ന നിലപാടിലാണെന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. നെല്ല് കൊയ്തു പാടത്തു കൂട്ടിയപ്പോഴെ കര്‍ഷകര്‍ കോട്ടയം പാഡി ഓഫീസില്‍ അറിയിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വേണ്ട നടപടി എടുത്തില്ല.
ചുമതലപ്പെടുത്തിയ മില്ലുകാര്‍ക്ക് നെല്ലു വേണ്ടെങ്കില്‍ പകരം മില്ലുകാരെ കര്‍ഷകര്‍ കര്‍ഷകര്‍ത്തന്നെ കണ്ടെത്തി ധാരണയാകാനാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. മറ്റ് മില്ലുടമകള്‍ അമിത കിഴിവ് ആവശ്യപ്പെടുന്നതായും കര്‍ഷകര്‍ പറയുന്നു.
നെല്ല് സംഭരണത്തിനുസത്വര നടപടിയുണ്ടാകണം
കൊയ്ത് കൂട്ടിയ നെല്ല് പാടത്തുതന്നെ കൂട്ടിയിട്ടിരിക്കുന്നതിനാല്‍ വേനല്‍മഴ നഷ്ടം വരുത്തുമോയെന്ന ആശങ്ക കര്‍ഷകര്‍ക്കുണ്ട്. പലരും കടം വാങ്ങിയും വായ്പ എടുത്തുമാണ് കൃഷിയിറക്കിയത്. നെല്ല് സംഭരണത്തിന് സത്വര നടപടിയുണ്ടായില്ലെങ്കില്‍ കര്‍ഷകര്‍ക്ക് തീരാ നഷ്ടമുണ്ടാകുമെന്ന് പാടശേഖര സമിതി ഭാരവാഹി ബൈജു സെബാസ്റ്റ്യന്‍ പറഞ്ഞു.
നെല്ല് സംഭരണത്തിലെ അനാവശ്യ കിഴിവ് ഒഴിവാക്കണമെന്ന്
കത്തോലിക്കാ കോണ്‍ഗ്രസ്
ചങ്ങനാശേരി: കുട്ടനാട്ടിലും ചങ്ങനാശേരിയിലും നെല്‍കൃഷിയുടെ വിളവെടുപ്പ് നടക്കുന്ന കാലഘട്ടത്തില്‍ നെല്ലെടുക്കാനുള്ള കാലതാമസവും അനാവശ്യ കിഴിവും ഒഴിവാക്കി കര്‍ഷകരെ രക്ഷിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോന സമ്മേളനം ആവശ്യപ്പെട്ടു.
കുട്ടനാട്ടിലും ചങ്ങനാശേരിയിലും പുതിയ റൈസ് മില്ലുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് കുഞ്ഞുമോന് തൂമ്പുങ്കല്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ലിബിന് തുണ്ടുകളം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഔസേപ്പച്ചന് ചെറുകാട്, ടോമിച്ചന് അയ്യരുകുളങ്ങര, സൈബി അക്കര, കെ.എസ്. ആന്റണി, കെ.പി. മാത്യു, തോമസുകുട്ടി മണക്കുന്നേല്‍, ബേബിച്ചന് പുത്തന്‍പറമ്പില്‍, ടി.പി. മാത്യു, മേരിക്കുട്ടി പാറക്കടവില്‍, തങ്കച്ചന് പുല്ലുകാട്ട്, ബാബു വള്ളപ്പുര, ജമിനി കണ്ണമ്പള്ളി, ജോയമ്മ ഷാജന്, ഷേര്‍ളി തോമസ്, സോജ അലക്സ്, പ്രഭ ഫിനു, ജോസി കല്ലുകളം എന്നിവര്‍ പ്രസംഗിച്ചു.