റാന്നി: കത്തുന്ന ചൂടിൽ ഇടിമിന്നലോടെ അപ്രതീക്ഷിതമായ എത്തിയ വേനൽ മഴ ചൂടിന് താത്കാലിക ആശ്വാസമായെങ്കിലും മഴയിലും കാറ്റിലും റാന്നിയുടെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങളുമുണ്ടായി.കഴിഞ്ഞ ദിവസങ്ങളിലും വേനൽമഴ ലഭിച്ചിരുന്നുവെങ്കിലും അതിൽ നിന്നും കനത്ത മഴയാണ് ഇന്നലെ ലഭിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ മിന്നലും കാറ്റും അതോടൊപ്പം സാമാന്യം ശക്തമായ മഴയുമാണ് റാന്നി ടൗണിലും പരിസരങ്ങളിലുമുണ്ടായത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന മഴയാണ് റാന്നിയിലും പരിസരങ്ങളിലും ലഭിച്ചത്. പത്തനംതിട്ട, കോന്നി, കോഴഞ്ചേരി ഭാഗങ്ങളിലും മഴ ശക്തമായിരുന്നു.
കാറ്റിൽ പലയിടങ്ങളിലും മരങ്ങൾ ഒടിഞ്ഞും കടപുഴകി വീണും ഗതാഗത തടസങ്ങളുണ്ടായി. ഐത്തലയിൽ റോഡിൽ തേക്കു മരം വീണ് ഗതാഗത തടസ്സമുണ്ടായി.
മേനാ തോട്ടം - പൂവൻമല റോഡിൻ അപകടകരമാംവിധം നിന്നിരുന്ന വൻമരം ഫയർഫോഴ്സ് സംഘമെത്തി മുറിച്ചു നീക്കിയതു കാരണം വൻ അപകടം ഒഴിവായി. ഈ പ്രദേശങ്ങളിലെ മുഴുവൻ റോഡുകളിലും കാറ്റിൽ മരാവശിഷ്ടങ്ങൾ ഒടിഞ്ഞു കിടക്കുന്നതുമൂലം ചെറിയ വാഹനങ്ങൾക്ക് യാത്രാ പ്രതിസന്ധിയുണ്ടാക്കി. റാന്നി നോർത്ത്, സൗത്ത് വൈദ്യുത സെക്ഷനു കീഴിൽ ഒട്ടുമിക്ക ലൈനുകളിലും വൈദ്യുതിയും നിലച്ചു.
വടശേരിക്കര, പെരുനാട് വൈദുതി ഓഫീസുകളുടെ പരിധിയിലും തടസങ്ങളുണ്ടായെങ്കിലും രാത്രിയോടെ പരിഹരിച്ചു.നാറാണം മൂഴി, വെച്ചൂച്ചിറ പെരുനാട് പഞ്ചായത്തു പ്രദേശങ്ങളിൽ പിന്നീട് വൈകിയാണെങ്കിലും വേനൽ മഴയെത്തിയതിനേത്തുടർന്ന് ആശ്വാസത്തിലാണ് ആളുകൾ.കുറഞ്ഞ സമയത്തിനുള്ളിൽ കൂടിയ അളവിൽ മഴ ലഭിച്ചത് ഇന്നലെയാണ്.
Tags : nattu vishesham rain has stopped