സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള സ്ത്രീകൾ പ്രതികരിക്കുന്നു...
സുപ്രീംകോടതി വിധിചരിത്രപരം
ഹരിപ്പാട്: റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്ന വീട്ടമ്മമാരുടെ ഗാർഹിക പരിചരണത്തിന് പ്രതിമാസം കുറഞ്ഞത് 30,000 രൂപ കണക്കാക്കി ഇൻഷുറൻസ് നഷ്ടപരിഹാരം നൽകണമെന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധി സ്ത്രീകളുടെ അദൃശ്യമായ അധ്വാനത്തിന് സമൂഹവും നിയമവ്യവസ്ഥയും നൽകുന്ന വലിയ അംഗീകാരമാണെന്ന് ആലപ്പുഴ ജില്ലാ മഹിളാ കോൺഗ്രസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ ബബിത ജയൻ.
രാജ്യത്തെ ഏതൊരു ഔദ്യോഗിക പദവിയെക്കാളും പ്രാധാന്യമുള്ള ഉത്തരവാദിത്വമാണ് ഓരോ വീട്ടമ്മയും നിർവഹിക്കുന്നത് എന്ന സത്യമാണ് ഈ വിധിയിലൂടെ വീണ്ടും ഓർമിപ്പിക്കപ്പെടുന്നത്. വീട്ടുജോലികൾക്ക് നേരിട്ട് ശമ്പളം ലഭിക്കുന്നില്ല എന്നതുകൊണ്ട് അവയ്ക്ക് മൂല്യമില്ലെന്ന് പറയാനാവില്ല. ഒരു കുടുംബത്തിന്റെ ശക്തമായ അടിത്തറയായി നിലകൊള്ളുന്ന വീട്ടമ്മമാരുടെ സേവനത്തിനും കഠിനാധ്വാനത്തിനും സാമ്പത്തിക മൂല്യമുണ്ടെന്ന് പരമോന്നത കോടതി വ്യക്തമാക്കിയത് സ്ത്രീകളോടുള്ള ബഹുമാനവും സാമൂഹിക നീതിബോധവും ഉയർത്തിപ്പിടിക്കുന്നതാണ്.
വീട്ടുജോലികൾ കേവലം ഒരു ജോലിയല്ല എന്ന തരത്തിൽ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്ന പഴയതും തെറ്റായതുമായ കാഴ്ചപ്പാടുകളെ തിരുത്തുന്ന ചരിത്രപരമായ ഇടപെടലാണിത്. ഒരു കുടുംബത്തെ സുഗമമായി മുന്നോട്ടു നയിക്കുന്നതിൽ വീട്ടമ്മമാർ വഹിക്കുന്ന പങ്കും അവരുടെ അമൂല്യമായ സംഭാവനയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ തന്നെ ഭാഗമാണെന്ന് കോടതി അടിവരയിട്ടു പറയുന്നു.
ഒരു വീട്ടമ്മയുടെ മകളായി ജനിച്ചു വളരുകയും, കുടുംബത്തെ ശക്തമായി നയിക്കുന്ന സ്വന്തം അമ്മയെ കണ്ടു പഠിക്കുകയും ചെയ്ത അനുഭവ പശ്ചാത്തലത്തിൽ, സ്ത്രീസമൂഹത്തിന് വലിയ ആത്മവിശ്വാസം നൽകുന്ന ഈ സുപ്രീംകോടതി വിധിയെ പൂർണമനസോടെ സ്വാഗതം ചെയ്യുന്നതായും അവർ കൂട്ടിച്ചേർത്തു.
വലിയ അംഗീകാരം
ചാരുംമൂട്: രാഷ്ട്രനിർമാണത്തിന് വീട്ടമ്മമാരുടെ സേവനം അനിവാര്യമാണെന്ന സുപ്രീംകോടതി വിധി സ്വാഗതാർഹമാണ്. ഒരു സ്ത്രീ അവളുടെ കുടുംബത്തെ സംരക്ഷിക്കുമ്പോൾ എല്ലാ സ്ത്രീകളും ഭവന, സമൂഹ നിർമാണത്തിലും അതുവഴി രാഷ്ട്രനിർമാണത്തിലും പങ്കാളിയാവുകയാണ്. വീട്ടമ്മമാരുടെ അദൃശ്യമായ അധ്വാനം രാജ്യപുരോഗതിയിൽ കാര്യമായ സംഭാവന ചെയ്യുന്നുണ്ടെന്ന സുപ്രീംകോടതി നിരീക്ഷണവും രാജ്യത്തെ വീട്ടമ്മമാരായ സ്ത്രീസമൂഹത്തിന് പരമോന്നത നീതിപീഠത്തിൽനിന്നു ലഭിക്കുന്ന വലിയ അംഗീകാരമാണ്.
അനിത സജി തെക്കേത്തലയ്ക്കൽ, മഹിള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി
വനിതകളുടെ അന്തസ് ഉയർത്തിയ വിധി
സുപ്രീംകോടതി വിധി വളരെ സ്വാഗതാർഹവും വനിതകളുടെ അന്തസ് ഉയർത്തുന്നതുമാണ്. കരുത്തുറ്റ രാഷ്ട്രമായി ഇന്ത്യയെ മാറ്റുന്നതിൽ സ്ത്രീ സമൂഹത്തിന് വലിയ പങ്ക് വഹിക്കാൻ കഴിയും. നല്ലൊരു കുടുംബത്തെ സൃഷ്ടിക്കാൻ ഒരു വീട്ടമ്മയ്ക്ക് കഴിയും. നല്ല കുടുംബങ്ങൾ നല്ല സമൂഹത്തെ സൃഷ്ടിക്കും. ഇത് ശക്തമായ രാഷ്ട്രത്തിന്റെ സൃഷ്ടിക്ക് വഴിതുറക്കും. അതിനാൽ അമൂല്യവും പരമപ്രധാനവുമാണ് രാഷ്ട്രനിർമാണത്തിൽ സ്ത്രീകളുടെ പങ്ക്.
സേതുഭായി, സിഡിഎസ്, ചെയർപേഴ്സൺ, മുഹമ്മ പഞ്ചായത്ത്
വലിയ ആദരവ്
സുപ്രീം കോടതിയുടെ ഈ വിധി വീട്ടമ്മമാർക്കുള്ള വലിയൊരു അംഗീകാരമാണ്. അവരുടെ അധ്വാനത്തെ പലപ്പോഴും സമൂഹം വേണ്ടത്ര പരിഗണിക്കാറില്ല. കുടുംബത്തെ നയിക്കുക എന്നത് വളരെ വലിയൊരു ഉത്തരവാദിത്വമാണ്. ഒരു അധ്യാപിക എന്ന നിലയിൽ, ജോലി കഴിഞ്ഞു മടങ്ങിയെത്തിയാലും വീട്ടുജോലികൾകൂടി ചെയ്യേണ്ടിവരാറുണ്ട്. അതിനാൽ, വീട്ടമ്മമാരുടെ സേവനത്തിന് സാമ്പത്തിക മൂല്യം കൽപ്പിക്കുന്നത് അവർക്ക് ലഭിക്കുന്ന വലിയൊരു ആദരവായാണ് ഞാൻ കാണുന്നത്. പ്രത്യേകിച്ച്, അപകടങ്ങൾ പോലുള്ള അപ്രതീക്ഷിത സാഹചര്യങ്ങളിൽ ഈ തീരുമാനം വലിയൊരു ആശ്വാസമായിരിക്കും. വീട്ടമ്മമാരുടെ സേവനത്തിന്റെ മൂല്യം അടിസ്ഥാനമാക്കി നഷ്ടപരിഹാരം കണക്കാക്കണമെന്ന കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നു.
മിനി സാം, അധ്യാപിക
വീട്ടമ്മമാരുടെ മഹത്വം ആരും മനസിലാക്കുന്നില്ല
കായംകുളം: സുപ്രീംകോടതി വിധി സ്വാഗതാർഹമാണ്. ഒരു ദിവസത്തിൽ 16 മണിക്കൂറും തൊഴിൽ എടുക്കുന്നവരാണ് വീട്ടമ്മമാർ. ആ ജോലിയുടെ മഹത്വം ആരും മനസിലാക്കുന്നില്ല. വിശ്രമരഹിതമായി പണിയെടുക്കുന്നവർക്കുള്ള അംഗീകാരമാണ് സുപ്രീംകോടതി വിധി.
പി. ശശികല, കായംകുളം നഗരസഭ, മുൻ ചെയർപേഴ്സൺ
കോടതി നടപടിയിൽ അഭിമാനം
പലപ്പോഴും സമൂഹത്തിന്റെ പ്രോട്ടോക്കോളില്‍ ഏറ്റവും താഴെയായി ഉണ്ടായിരുന്ന സ്ഥാനമായിരുന്നു ഒരു വീട്ടമ്മയുടേത്. അതാണെന്ന് തോന്നുന്നു നഷ്ടപരിഹാരത്തുകയിലും ആ കുറവുണ്ടായത്. എന്നാല്‍ രാഷ്ട്രനിര്മാതാവായി വീട്ടമ്മയെ ഉയര്‍ത്തിക്കാട്ടിയ പരമോന്നത കോടതിയുടെ നടപടിയില്‍ അഭിമാനം കൊള്ളുന്നു.
കെ.എസ്. സ്മിതാഭായി
വിധി പ്രശംസനീയം
രാഷ്ട്രനിർമാണത്തിൽ വീട്ടമ്മമാരുടെ പരിഗണന വ്യക്തമാക്കുന്ന പരമോന്നത നീതിപീഠത്തിന്റെ വിധി പ്രശംസനീയമാണ്. കുടുംബത്തിന്റെ നിലനിൽപിൽ സ്ത്രീ സമൂഹം അനിവാര്യ ഘടകമാണെന്ന യാഥാർഥ്യം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നതാണ് ഈ വിധി.
ബിന്ദു ബൈജു, അമ്പലപ്പുഴ തെക്ക് പഞ്ചായത്തംഗം
വലിയ അഭിമാനം തോന്നുന്നു
ഒരു കുടുംബത്തിന്റെ കൃത്യമായ നടത്തിപ്പ് രാഷ്ട്രനിര്‍മാണത്തിന്റെ ഘട്ടങ്ങളിലൊന്നാണെന്ന അംഗീകാരം വീട്ടമ്മയെന്ന നിലയ്ക്ക് വലിയ അഭിമാനം തോന്നാന്‍ കാരണമായി. വീട്ടമ്മ ആശ്രിതയല്ലെന്നുള്ള പരാമര്‍ശം ഈ പരിഷ്കൃത സമൂഹം ഏറ്റെടുക്കണം.
ഗൃഹനാഥ എന്നാല്‍ വീടിനെ നയിക്കുന്നവളാണെന്ന അംഗീകാരം പലപ്പോഴും ലഭിക്കുന്നില്ല എന്നത് വിഷമകരമായ കാര്യമായിരുന്നു. എന്നാല്‍ വിധിയിലൂടെയും കോടതി പരാമര്‍ശങ്ങളിലൂടെയും അതിനൊരു വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. വിധിയെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.
കെ. പ്രിയങ്ക
രാഷ്ട്രനിർമാണത്തിന് വീട്ടമ്മമാരുടെ സേവനം അനിവാര്യം
സുപ്രീംകോടതിയുടെ വിധി രാജ്യത്തെ സ്ത്രീകളുടെഅന്തസും ആത്മാഭിമാനവും വർധിപ്പിക്കുന്നു. വിശ്രമമില്ലാതെ പണിയെടുക്കുകയും വിലമതിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽനിന്ന് രാഷ്ട്രനിർമാണ പ്രവർത്തനമാണ് സ്ത്രീകൾ നിർവഹിക്കുന്നതെന്ന പരാമർശത്തിലേക്കുള്ള പരിവർത്തനമായി ഈ വിധിയെ ഞാൻ കാണുന്നു.
കുടുംബത്തിലെ ജോലികളെല്ലാം സ്ത്രീയുടെ മാത്രം ബാധ്യതയായി കാണുന്ന പാരമ്പരാഗത രീതികളിൽനിന്നു സ്ത്രീക്ക് മോചനം ലഭിക്കണം.
സ്ത്രീ സുരക്ഷാ പെൻഷൻ നൽകിക്കൊണ്ട് സ്ത്രീയെ അംഗീകരിക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാർ തുടക്കംകുറിച്ചിരുന്നു. കുടുംബങ്ങളെ രൂപപ്പെടുത്തുന്നതിലും ഭാവിതലമുറയെ വളർത്തുന്നതിലുമുള്ള സ്ത്രീയുടെ പങ്കാണ് സുപ്രീംകോടതി ഏറ്റവും വിലമതിച്ചത്.
അഡ്വ.വി.ആർ. രജിത, പ്രസിഡന്റ് തൈക്കാട്ടുശേരി ബ്ലോക്ക്
വീട്ടമ്മമാർക്ക് ലഭിച്ച അംഗീകാരം
സുപ്രീംകോടതിയുടെ ഉത്തരവ് വീട്ടമ്മമാര്‍ക്ക് ലഭിച്ച അംഗീകാരമാണ്. വീട്ടമ്മമാര്‍ രഷ്ട്രനിര്മാതാക്കളാണന്നുള്ള കോടതി നിരീക്ഷണം ഭാരതത്തിലെ ഓരോ സ്ത്രീക്കും അഭിമാനം നല്‍കുന്നതാണ്. വീട്ടമ്മമാരുടെ സേവനത്തിന്റെ മൂല്യത്തിന് ആരും വിലകല്‍പ്പിച്ചിരുന്നില്ല. പലപ്പോഴും ജോലിയുള്ള സ്ത്രീകള്‍ക്കു മാത്രമായിരുന്നു സമൂഹത്തില്‍ വില കല്പ്പിച്ചിരുന്നത്. രാജ്യത്തെ കോടിക്കണക്കിനുവരുന്ന സാധാരണ വീട്ടമ്മമാരുടെ അധ്വാനത്തിന്റെ വില ആരും തിരിച്ചറിഞ്ഞിരുന്നില്ല. സുപ്രീംകോടതി ഉത്തരവിലൂടെ ഇതിനു മാറ്റം വന്നിരിക്കുന്നു.
ഉഷാ സതീഷ് , 15-ാം വാർഡ് മെംബർ, ചെറിയനാട് പഞ്ചായത്ത്
കഷ്ടപ്പാടിനുള്ള അംഗീകാരം
വീട്ടമ്മമാരുടെ യഥാർഥ മൂല്യം അറിയാൻ സുപീം കോടതി ഇടപെടേണ്ടിവന്നു. വീട്ടുകാരും പൊതു സമൂഹവും വിധി അംഗീകരിച്ചു സ്ത്രീകൾക്ക് അർഹമായ സ്ഥാനവും അംഗീകാരവും നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
പുലർച്ചെ ഉറക്കമുണർന്ന് വീട്ടിലെ എല്ലാ ജോലികളും രാവിലെ എട്ടിനു മുൻപ് തീർത്ത് കുട്ടികളെ ഒരുക്കി ഭക്ഷണം കൊടുത്ത് സ്കൂളിൽ വിടുന്നതുവരെ വലിയ മാനസിക സംഘർഷമാണ് അനുഭവിക്കു ന്നത്. തുടർന്ന് വീട്ടിലെ മറ്റുള്ളവർക്കു രാവിലത്തെയും ഉച്ചക്കുമുള്ള ഭക്ഷണവും ഒരുക്കി അതിനിടെ തുണികൾ അലക്കിയും വീടു വൃത്തിയാക്കാനും സമയം കണ്ടെത്തും. ഇതെല്ലാം കഴിഞ്ഞ് വേണം ജോലിയുണ്ടങ്കിൽ അതിനു പോകേണ്ടത്. ഒരു ശരാശരി വീട്ടമ്മയുടെ ജീവിതം യാന്ത്രികമാണ്. എന്നിരുന്നാലും ഇതൊന്നും അംഗീകരിച്ച് നൽകാൻ മറ്റുള്ളവർ തയാറാകുന്നില്ല. സുപീംകോടതിയുടെ പുതിയ ഉത്തരവ് വീട്ടമ്മമാരുടെ കഷ്ടാപ്പാടിനുള്ള അംഗീകാരമാണ്.
ഷീനാ രാജൻ, റേഷൻ വ്യാപാരി, മാന്നാർ
രാഷ്ട്രനിർമാണത്തിന് വീട്ടമ്മമാരുടെ സേവനം
രാഷ്ട്രനിർമാണത്തിന് വീട്ടമ്മമാരുടെ സേവനം അനിവാര്യം എന്ന സുപ്രീംകോടതി ഉത്തരവ് സ്വാഗതാർഹമാണ്. പങ്കാളി എന്ന വാക്ക് ഉപയോഗിക്കുമ്പോഴും വീട്ടമ്മയുടെ വീട്ടുജോലിയിൽ പങ്കാളിത്തം പലപ്പോഴും ലഭിക്കുന്നില്ല. അടുക്കളപ്പണിയും വീട്ടുജോലികളും സ്ത്രീക ളുടെ മാത്രം ഉത്തരവാദിത്വമല്ലെന്നും ഭർത്താക്കന്മാരും അതിൽ പങ്കാളികളാകണമെന്നും കോടതി അഭിപ്രായപ്പെട്ടു. വീട്ടമ്മമാരുടെ മനസറിഞ്ഞ കോടതി വിധിയാണിത്.
എം.കെ. രതിക, വീട്ടമ്മ
തുക നിശ്ചയിച്ചതിൽ അപര്യാപ്തത
സ്ത്രീകൾക്ക് അഭിമാനിക്കാവുന്ന വിധിയാണെങ്കിലും തുക നിശ്ചയിച്ചതിൽ അപര്യാപ്തയുണ്ട്. കുടുംബങ്ങളുടെ ഉയർച്ചയ്ക്കും സമൂഹത്തിന്റെ ഉന്നമനത്തിനുമായി രാപകൽ വ്യാത്യാസമില്ലാതെ, പരാതിയില്ലാതെ, പരിഭവങ്ങൾ ഇല്ലാതെ ജോലി ചെയ്യുന്നവരാണ് വീട്ടമ്മമാരെന്ന് സജിമോൾ ഫ്രാൻസിസ്മുൻ ജില്ലാപഞ്ചായത്തംഗം
Tags : essential for nation-building. Nattuvishesham District News