അപകടത്തിൽപ്പെട്ട മത്സ്യബന്ധന വള്ളം തോട്ടപ്പള്ളി ഫിഷറീസ് റെസ്ക്യു ബോട്ട് കരയ്ക്കെത്തിക്കുന്നു.
അമ്പലപ്പുഴ: സ്റ്റിയറിംഗ് പമ്പ് പൊട്ടി അപകടത്തിൽപ്പെട്ട മത്സ്യബന്ധന വള്ളത്തെയും 40 തൊഴിലാളികളെയും തോട്ടപ്പള്ളി ഫിഷറീസ് റെസ്ക്യു ബോട്ട് കരക്കെത്തിച്ചു. തൃക്കുന്നപ്പുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഉത്രാടംഎന്ന വള്ളത്തെയും 40 തൊഴിലാളികളെയുമാണ് രക്ഷപ്പെടുത്തിയത്.
മത്സ്യബന്ധനത്തിനിടെ വള്ളത്തിന്റെ ദിശ നിയന്ത്രിക്കുന്ന പവർ സ്റ്റിയറിംഗ് പമ്പ് പൊട്ടി കരയിലേക്കു ദിശ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിലേക്കു സന്ദേശം നൽകിയതിനെത്തുടർന്ന് ഫിഷറീസ് വകുപ്പിന്റെ റെസ്ക്യു ബോട്ട് കായംകുളം ഹാർബറിൽനിന്ന് പുറപ്പെടുകയായിരുന്നു.
ഏകദേശം 23 കി.മീ അകലെ കടലിൽ തകരാറിലായ വള്ളത്തെ കണ്ടെത്തുകയും കെട്ടിവലിച്ച് ഉച്ചയോടെ കായംകുളം ഹാർബറിൽ എത്തിക്കുകയും ചെയ്തു. വള്ളത്തിൽ 40 മത്സ്യത്തൊഴിലാളികൾ ഉണ്ടായിരുന്നു. സ്റ്റിയറിംഗ് തകരാറിലായി മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു വള്ളം. ഫിഷറീസ് ലൈഫ് ഗാർഡ്സ്, റെസ്ക്യു ബോട്ട് സ്രാങ്ക്, ഡ്രൈവർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കടലിൽ മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകൾ എല്ലാ തൊഴിലാളികൾക്കുമുള്ള ലൈഫ് ജാക്കറ്റ്, നിശ്ചിത എണ്ണം ലൈഫ് ബോയ, തീ അണയ്ക്കാനുള്ള ഫയർ എസ്റ്റിംഗ്യൂഷർ എന്നിവ നിർബന്ധമായും കരുതിയിരിക്കണമെന്നു ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, അസി. ഡയറക്ടർ എന്നിവർ അറിയിച്ചു.
ജീവൻരക്ഷാ ഉപകരണങ്ങൾ ഇല്ലാത്ത യാനങ്ങൾക്കെതിരേ കെഎംഎഫ്ആർ ആക്ട് അനുസരിച്ചുള്ള പിഴ ചുമത്തുകയും ചെയ്യുന്നതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
Tags : Nattuvishesham DistrictNews