കാക്കനാട് റെയിൽവേ ഗേറ്റ്.
കായംകുളം: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കായംകുളം-തിരുവല്ല സംസ്ഥാനപാതയിലെ കാക്കനാട് റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം തുടങ്ങി. 2018-19 സാമ്പത്തിക വർഷമാണ് കാക്കനാട് മേൽപ്പാലത്തിന് അനുമതിയായത്. പൂർണമായും റെയിൽവേയുടെ ഫണ്ടുപയോഗിച്ചാണ് നിർമാണം. 400 മീറ്റർ നീളവും 7.5 മീറ്റർ വീതിയും.1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടുന്ന മേൽപ്പാലത്തിന് 32.5 കോടിയാണ് ചെലവു പ്രതീക്ഷിക്കുന്നത്.
കായംകുളം-തിരുവല്ല സംസ്ഥാന പാതയില്‍ തീരദേശ റെയില്‍വേ പാതയിലാണ് കാക്കനാട് മേല്‍പ്പാലം നിർമിക്കുന്നത്. ചെട്ടികുളങ്ങര-പത്തിയൂർ പഞ്ചായത്തുകളുടെ അതിര്‍ത്തി ഭാഗത്തുകൂടിയാണ് തീരദേശ റെയില്‍പാത കടന്നുപോകുന്നത്.
കായംകുളം റെയില്‍വേ ജംഗ്ഷന് ഏറ്റവും അടുത്ത് നിൽക്കുന്ന ലെവൽ ക്രോസാണ് കാക്കനാട് ലെവൽക്രോസ്. അതിനാൽ കായംകുളം റെയിൽവേ സ്റ്റേഷനിൽനിന്നും ട്രെയിന്‍ പുറപ്പെടുമ്പോൾതന്നെ ഇവിടെ ഗേറ്റ് അടയ്ക്കേണ്ട അവസ്ഥയാണ്. ഇതുമൂലം വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടിരുന്നത്. പലപ്പോഴും വാഹനങ്ങള്‍ ഇടിച്ച് റെയില്‍വേ ഗേറ്റ് തകരാറിലാകുന്നതും നിത്യസംഭവമായിരുന്നു.
കായംകുളത്തുനിന്നും തിരുവല്ല, കോട്ടയം ആശുപത്രികളിലേക്കു പോകുന്ന ആംബുലന്‍സുകള്‍ ഉള്‍പ്പെടെ ഗേറ്റില്‍ കുരുങ്ങുന്നത് രോഗികളെയും ദുരിതത്തിലാക്കാറുണ്ടായിരുന്നു. ഏറെ തിരക്കുള്ള കായംകുളം-തിരുവല്ല സംസ്ഥാനപാതയിലെ ഏക റെയില്‍വെ ഗേറ്റാണിത്. നൂറുകണക്കിന് ബസുകള്‍ ഉള്‍പ്പെടെ കടന്നുപോകുന്ന തിരക്കേറിയ പാതയുമാണ്. റെയില്‍വേ ഗേറ്റ് അടച്ചിടുമ്പോൾ ഇടവഴികളിലൂടെ തിരിഞ്ഞു പോകേണ്ടിവരുന്നത് യാത്രക്കാർക്ക് ഏറെ പ്രയാസകരവുമായിരുന്നു. മേൽപ്പാലം യഥാർഥ്യമാകുന്നതോടെ ജനങ്ങളുടെ യാത്രാദുരിതത്തിന് ശാശ്വതപരിഹാരം കാണാൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്.
നാളെമുതൽ ഗതാഗത നിയന്ത്രണം
കായംകുളം: കാക്കനാട് റെയിൽവേ ഗേറ്റിൽ പുതിയ മേൽപ്പാലം നിർമിക്കുന്നതിന്റെ ഭാഗമായി കായംകുളം-തിരുവല്ല റോഡിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി. കെആർഡിസിഎല്ലിന്റെ നേതൃത്വത്തിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങൾക്കായി നാളെ മുതൽ കാക്കനാട് ലെവൽക്രോസ് പൂർണമായും അടച്ചിടും. ഗതാഗതനിയന്ത്രണം നിലവിൽ വരുന്നതോടെ വാഹനങ്ങൾ കാക്കനാട് മാർക്കറ്റ് ജംഗ്ഷനിൽനിന്നും പടിഞ്ഞാറോട്ട് തിരിഞ്ഞ് ഭഗവതിപ്പടി ഭാഗത്തെത്തിയോ, അല്ലെങ്കിൽ എരുവ പത്തിയൂർ വഴി ഭഗവതിപ്പടിയിലെത്തിയോ മാവേലിക്കരയ്ക്ക് പോകേണ്ടതാണ്.
യാത്രക്കാരുടെ ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായി ഗതാഗതം തിരിച്ചുവിടുന്ന സ്ഥലങ്ങളിൽ ആവശ്യമായ സൂചനാ ബോർഡുകൾ സ്ഥാപിക്കാൻ കെആർഡിസിഎല്ലിനും പിഡബ്ല്യുഡിക്കും കർശന നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, നിർമാണമേഖലയിലെ അനധികൃത വഴിയോരക്കച്ചവടക്കാരെ അടിയന്തരമായി ഒഴിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ പത്തിയൂർ, ചെട്ടികുളങ്ങര പഞ്ചായത്തുകൾക്കും പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനിയർക്കും കളക്ടർ നിർദേശം നൽകി.
Tags : NattuVishesham DistrictNews