എഴുമേഖലകളായി നവീകരിക്കും
തൃശൂർ: സംസ്ഥാന ബജറ്റിൽ തേക്കിൻകാട് മൈതാനത്തിന്റെ നവീകരണത്തിനായി 10 കോടി രൂപ വകയിരുത്തിയ പശ്ചാത്തലത്തിൽ വിശദമായ പ്രോജക്ട് റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിച്ചതായി കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ.
ഏഴു മേഖലകളായി തിരിച്ചുള്ള നവീകരണ പ്രവർത്തനങ്ങളാണ് ദേവസ്വം ബോർഡ് വിഭാവനം ചെയ്തിട്ടുള്ളത്. സൗന്ദര്യവത്കരണം, വിദ്യാർഥി കോർണർ, ലേബർ കോർണർ, നെഹ്റു മണ്ഡപം നവീകരണം തുടങ്ങിയവ നവീകരണത്തിന്റെ ഭാഗമായി വിഭാവനം ചെയ്താണ് പ്രോജക്ട് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. എംഎൽഎയും ജില്ലാ കളക്ടറും ജനപ്രതിനിധികളും ഉൾപ്പെടുന്ന വിപുലമായ യോഗം ചേർന്ന് ഇതിൽ അന്തിമ തീരുമാനമെടുക്കും.
തേക്കിൻകാട് മൈതാനത്തിന്റെ പരിപാലനവും ശുചിത്വവും കോർപറേഷനുമായി ചർച്ചചെയ്ത് തീരുമാനിക്കും. മൈതാനത്തിന്റെ ഉടമസ്ഥാവകാശം നിലനിർത്തി നവീകരണ പ്രവർത്തനങ്ങളിൽ കോർപറേഷനുമായി കൂടിയാലോചിച്ച് മുന്നോട്ട് പോകും. തേക്കിൻകാട് മൈതാനിയിൽ പരസ്യങ്ങളനുവദിക്കുന്ന കാര്യത്തിൽ കോടതിവിധി പൂർണമായും മാനിക്കും. നിയമവിധേയമായിട്ടായിരിക്കും തേക്കിൻകാട് മൈതാനത്തെ മുഴുവൻ വികസന പ്രവർത്തനങ്ങളും നടത്തുക.
സ്വാതന്ത്ര്യസമര ചരിത്രമുറങ്ങുന്ന തേക്കിൻകാട് മൈതാനത്ത് പൊതുപരിപാടികൾ പാടില്ലെന്ന നിലപാട് ദേവസ്വം ബോർഡിനില്ലെന്നും അത് നാടിന്റെ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2025 മാർച്ച് 23നാണ് നിലവിലെ ഭരണസമിതി ചുമതലയേറ്റത്. രണ്ടു വർഷമാണ് ഭരണസമിതിയുടെ കാലാവധി. പുതിയ സർക്കാരുമായും മന്ത്രിമാരുമായും നല്ല ബന്ധമാണ് തന്റെ നേതൃത്വത്തിലുള്ള ദേവസ്വം ഭരണസമിതിക്കുള്ളതെന്നും ദേവസ്വം പ്രസിഡന്റ് കെ. രവീന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
Tags : Nattuvishesham District News