ചെറുതോണി: കഞ്ഞിക്കുഴിയിലെ ഇന്ത്യ ഗ്യാസ് ഏജൻസിയിൽനിന്ന് ഉപഭോക്താക്കൾക്ക് പാചകവാതകം ലഭിക്കുന്നില്ലെന്ന് വ്യാപക പരാതി. പാചകവാതകത്തിനായി ബുക്ക് ചെയ്ത് കാത്തിരിക്കുന്നവർക്ക് സിലിണ്ടർ സ്വീകരിച്ചതായി സന്ദേശം ലഭിക്കുമെങ്കിലും പാചകവാതകം ലഭിക്കാത്ത സാഹചര്യമാണ്.
ഉപഭോക്താക്കൾ ബുക്ക് ചെയ്യുന്ന സിലിണ്ടർ ഏജൻസിതന്നെ ഉയർന്ന വിലയ്ക്ക് കരിഞ്ചന്തയിൽ വിൽക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഒരു തവണ സിലിണ്ടർ ലഭിച്ചാൽ പിന്നീട് 45 ദിവസങ്ങൾക്കു ശേഷമാണ് വീണ്ടും ബുക്കിംഗ് സാധ്യമാകുന്നത്. എന്നാൽ ബുക്ക് ചെയ്തവർക്ക് സിലിണ്ടർ നൽകാതെ കരിഞ്ചന്തയിൽ വിറ്റഴിക്കുന്നതായാണ് ഉപഭോക്താക്കളുടെ പരാതി.
ബുക്ക് ചെയ്ത സിലിണ്ടർ മറിച്ചുവിറ്റതിൽ പ്രകോപിതനായ ഉപഭോക്താവ് ഏജൻസി ജീവനക്കാരന്റെ തലയിൽ കല്ലുകൊണ്ടിടിച്ച സംഭവവും കഴിഞ്ഞ ദിവസമുണ്ടായി. തങ്ങൾ ഓർഡർ ചെയ്ത സിലിണ്ടർ വിതരണം ചെയ്തതായി മൊബൈൽ ഫോണിൽ സന്ദേശം ലഭിക്കുമ്പോഴാണ് സിലിണ്ടർ മറ്റാർക്കോ നൽകിയ വിവരം ഉപഭോക്താക്കളിൽ പലരും അറിയുന്നത്.
മൊബൈൽ സന്ദേശം മനസിലാകാത്തവർ ഏജസിയിൽ അന്വേഷിക്കുമ്പോൾ സിലിണ്ടറില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. ഒടുവിൽ സിലിണ്ടർ ഒന്നിന് മൂവായിരവും നാലായിരവും നൽകി കരിഞ്ചന്തയിൽനിന്നു വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് ഉപഭോക്താക്കൾ.
കഞ്ഞിക്കുഴി ഗ്യാസ് ഏജൻസിയിൽ ബഹളം ഒഴിഞ്ഞ ദിവസമില്ലെന്ന അവസ്ഥയിലായിരിക്കയാണ്. അധികൃതർ ഇടപെട്ട് കഞ്ഞിക്കുഴിയിലെ ഗ്യാസ് ഏജൻസിയിൽനിന്നുള്ള പാചകവാതക വിതരണം സുഗമമാക്കണമെന്നാണ് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത്.
Tags : Kanhikkuzhi nattuvishesham local news