ദേശീയപാത 66ന്റെ മതിലകം ബൈപാസിൽ സർവീസ് റോഡ് വേണമെന്നാവശ്യപ്പെട്ടു സുമതി സുന്ദരന്റെ നേതൃത്വത്തിൽ ചർച്ച നടത്തുന്നു.
മതിലകം: ദേശീയപാത 66ന്റെ മതിലകം ബൈപാസിൽ കനോലി കനാൽ തീരഭാഗത്ത് സർവീസ് റോഡില്ലാത്തതിൽ ദേശീയപാത പ്രോജക്ട് ഡയറക്ടർക്കു നിവേദനം നൽകി പഞ്ചായത്ത് അധികൃതർ. ഒട്ടേറെ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് ഒന്നര കിലോമീറ്ററിൽ സർവീസ് റോഡ് ഇല്ലാത്തത്. സ്ഥലം ഏറ്റെടുത്തിട്ടും സർവീസ് റോഡ് നിർമിക്കാത്തതിൽ പ്രദേശവാസികൾ ആശങ്കയിലാണ്. ഏകദേശം 25 കുടുംബങ്ങൾക്കു മതിലകം കിഴക്കുംപുറം പ്രദേശത്തുനിന്ന് മറ്റു റോഡുകളിലേക്ക് പ്രവേശിക്കാൻ യാതൊരു മാർഗവുമില്ല.
സർവീസ് റോഡ് ഇല്ലാത്തതിനാൽ നാട്ടുകാർ ദേശീയപാതയുടെ പത്തടിയിലേറെ ഉയരമുള്ള മതിൽ കയറി ആറുവരി റോഡ് മുറിച്ചുകടക്കേണ്ട അപകടകരമായ സാഹചര്യമാണുള്ളത്. ബൈപ്പാസിലെ ഡിവൈഡർ പൂർണമായി അടച്ചാൽ കനോലി തീരവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടാൻ വഴിയില്ലാത്ത അവസ്ഥയുണ്ടാകുമെന്നാണു പ്രദേശവാസികൾ പറയുന്നത്.
ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ജാഗ്രതക്കുറവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. വിഷയത്തിൽ ദേശീയപാത അധികൃതരും ശിവാലയ കന്പനിയും പരിശോധന നടത്തി സർവീസ് റോഡ് നിർമിക്കണമെന്നാവശ്യപ്പെട്ടാണ് ദേശീയപാത പ്രോജക്ട് ഡയറക്ടർക്ക് മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നിവേദനം നൽകിയത്. ബെന്നി ബെഹനാൻ എംപിയുടെ നിർദേശാനുസരണമാണ് നിവേദനം സമർപ്പിച്ചത്.
മതിലകം പഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരൻ, വൈസ് പ്രസിഡന്റ് പി.എം. ആൽഫ, പ്രസീത, എം.എ. ബിനേഷ്, സുനിൽ പി. മേനോൻ, ഷൈൻ പള്ളത്ത് എന്നിവരാണ് ദേശീയപാത പ്രോജക്ട് ഡയറക്ടർ പ്രവീണിനെ കണ്ടു കാര്യങ്ങൾ അവതരിപ്പിച്ചത്. സ്ഥലപരിശോധന നടത്തി തുടർനടപടി സ്വീകരിക്കാമെന്ന് അദ്ദേഹം അറിയിച്ചു.
Tags : Nattuvishesham Local News service road Panchayat officials