പെരിന്തൽമണ്ണ: ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാക്കളെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ. നാട്ടുകൽ പുത്തൻപീടികയിൽ മുഹമ്മദ് മുനീർ (34), കരിങ്കല്ലത്താണി കൂരിമുഹമ്മദ് ബഷീർ (32), നാട്ടുകൽ കളംപറന്പിൽ കെ.പി. നൗഫൽ (27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത്.
ഫുട്ബോൾ കളിക്കിടെ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് അക്രമസംഭവങ്ങൾക്ക് വഴിവച്ചത്. നാട്ടുകൽ സ്വദേശികളായ മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ഷമീൽ, സൽമാനുൽ ഫാരിസ് എന്നിവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് പ്രതികൾ മറ്റൊരു കാർ ഇടിപ്പിക്കുകയായിരുന്നുവെന്നും യുവാക്കൾ സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞതിനെത്തുടർന്ന് മൂന്നു പേർക്കും പരിക്കേറ്റതായും പോലീസ് പറഞ്ഞു. അപകടത്തിന് തൊട്ടുമുന്പ് യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി പ്രതികൾ വടിവാൾ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതായും പരാതി ഉയർന്നിരുന്നു.
പരിക്കേറ്റ മൂന്ന് യുവാക്കളെയും നാട്ടുകാരാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. രണ്ട് മാസം മുന്പ് നടന്ന ഫുട്ബോൾ കളിക്കിടെ ഉണ്ടായ വാക്കുതർക്കത്തിലെ പകയാണ് സംഭവത്തിന് കാരണം. പ്രതികളെ പെരിന്തൽമണ്ണ പോലീസ് കോടതിയിൽ ഹാജരാക്കി.