നെടുമ്പാശേരി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ യാത്രയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ പോലീസുകാരനെ ആക്രമിച്ച കേസില്‍ മൂന്ന് പേരെ നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് കപ്രശേരി സ്വദേശികളായ തുമ്പരശേരി വീട്ടില്‍ ശ്യാം പ്രസാദ് (25), കല്ലുങ്ങപ്പറമ്പ് വീട്ടില്‍ റെനീഷ് (27), അറുപത്തില്‍ അഖില്‍ (30) എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച്ച രാത്രി ഏഴോടെ ദേശീയപാതയില്‍ പറമ്പയത്ത് യു ടേണ്‍ തിരിയുന്ന ഭാഗത്താണ് സംഭവം. പ്രതികള്‍ മൂവരും സഞ്ചരിച്ച കെഎല്‍ 42 ഇ 8156 നമ്പര്‍ ബൈക്ക് പാര്‍ക്കിംഗ് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഭാഗത്ത് വയ്ക്കുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന കളമശേരി പോലീസ് ക്യാമ്പിലെ സിപിഒ സഞ്ചയ് കെ. ജയന് തടഞ്ഞു. ഈ സമയം പ്രകോപിതരായ പ്രതികള്‍ പോലീസുകാരനെ ചവിട്ടി വീഴ്ത്തി സംഘം ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി.
ആക്രമണ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ തട്ടിപ്പറിച്ചെടുക്കാനും ശ്രമം നടന്നു. സംഭവ സ്ഥലത്ത് നിന്നും പ്രതികളെ മറ്റ് പോലീസുകാര്‍ ചേര്‍ന്ന് പിടികൂടി. സുരക്ഷയുടെ ഭാഗമായി പിടികൂടിയ പ്രതികളെ അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി. പ്രതികളില്‍ രണ്ട് പേരെ കോടതി റിമാൻഡ് ചെയ്തു. ഒരാളുടെ സഹോദരിയുടെ വിവാഹ നിശ്ചയം ഇന്ന് നടക്കുന്നതിനാല്‍ ഇളവു നല്കി. നാളെ വീണ്ടും കോടതിയില്‍ ഹാജരാക്കാനും കോടതി നിര്‍ദേശം നല്കി.
Tags : Nattuvishesham District News