മന്ത്രി എ.പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ നടന്ന റവന്യൂവകുപ്പ് അവലോകന യോഗം.
തൃശൂർ: ഭൂമി തരംമാറ്റം, പട്ടയം അനുവദിക്കൽ എന്നിവ സുഗമമാക്കുവാൻ ചട്ടഭേദഗതി ആവശ്യമെങ്കിൽ നടപ്പാക്കുമെന്നു മന്ത്രി എ.പി. അനിൽകുമാർ. പല നിയമങ്ങളും നടപ്പാക്കുന്പോഴാണു പ്രായോഗിക ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെടുന്നത്.
ഇത്തരം പ്രതിസന്ധികൾ മറികടക്കാൻ ഭേദഗതികളും പ്രത്യേക ഉത്തരവുകളും ആവശ്യമായിവരും. സംസ്ഥാനത്തെ 14 ജില്ലകളിലെയും അവലോകനയോഗങ്ങൾ പൂർത്തിയായശേഷം ഉദ്യോഗസ്ഥർ മുന്നോട്ടുവയ്ക്കുന്ന പ്രായോഗികനിർദേശങ്ങളും നിയമഭേദഗതികളും പരിശോധിച്ച് ആവശ്യമായ സർക്കാർ ഉത്തരവുകൾ പുറപ്പെടുവിക്കും.
നാട്ടിലുണ്ടാകുന്ന ഏതു കാര്യത്തിനും റവന്യൂവകുപ്പ് ഉദ്യോ ഗസ്ഥരുടെ പങ്കാളിത്തം അനിവാര്യമാണ്. എല്ലാ അപേക്ഷയിലും അനുകൂല തീർപ്പുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും ഓഫീസുകളിലെത്തുന്ന ജനങ്ങളെ ക്ഷമയോടെ കേൾക്കാനും അവരെ സമാശ്വസിപ്പിക്കാനുമുള്ള സമീപനം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും മന്ത്രി നിർദേശിച്ചു. നൂറുദിന കർമപരിപാടിയുടെ ഭാഗമായി 25,000ത്തിലധികം ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാനാണു വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ജില്ലയിൽ 200 പട്ടയങ്ങൾ വിതരണംചെയ്യുകയാണു ലക്ഷ്യമെന്നും റവന്യൂവകുപ്പ് ജില്ലാതല അവലോകനയോഗത്തിൽ അധ്യക്ഷതവഹിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഡയറക്ടർ ഓഫ് സർവേ ആൻഡ് ലാൻഡ് റിക്കാർഡ്സ് ജെ.ഒ. അരുണ്‍, റവന്യൂമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി.കെ. ജയശ്രീ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എം. സന്ദീപ്, അസിസ്റ്റന്റ് കളക്ടർ എ.സി. പ്രീതി, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Tags : Local News Nattuvishesham land conversion Minister Anil Kumar