പ്രതീകാത്മക ചിത്രം
കോട്ടയം: അതിതീവ്രമഴയും വെള്ളപ്പൊക്കവും കര്‍ഷകരുടെ നടുവൊടിച്ചു. ഓണവിപണി മുന്നില്‍ക്കണ്ട് കൃഷി ചെയ്തിരുന്ന മുഴുവന്‍ കര്‍ഷകരുടെയും പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള വിളകള്‍ പ്രളയം കവർന്നു. പാലാ, മുത്തോലി, ചേര്‍പ്പുങ്കല്‍, കിടങ്ങൂര്‍, അയര്‍ക്കുന്നം, മറ്റക്കര, തിരുവഞ്ചൂര്‍, ഇറഞ്ഞാല്‍ മേഖലകളിലെല്ലാം വലിയ തോതില്‍ വാഴ, കപ്പ, ചേന, പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള നിരവധി കര്‍ഷകരുടെ കൃഷികള്‍ പാടെ നശിച്ചു.
പടിഞ്ഞാറന്‍ മേഖലകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. കടുത്തുരുത്തി, ഞീഴൂര്‍, ആപ്പാഞ്ചിറ, കല്ലറ, ആയാംകുടി, ആര്‍പ്പൂക്കര, അയ്മനം, നീണ്ടൂര്‍ പ്രദേശങ്ങളിലും പച്ചക്കറികളും പാടെ നശിക്കുന്ന സാഹചര്യമാണ്. കഴിഞ്ഞദിവസം വരെ വെള്ളമില്ലാതെ വലഞ്ഞ നെല്‍ക്കര്‍ഷകര്‍ക്ക് പ്രളയം മറ്റൊരാഘാതമായി മാറി. ഏത്തവാഴക്കൃഷിയും പച്ചക്കറി കൃഷികളും പ്രളയജലത്തില്‍ പൂര്‍ണമായി നശിച്ചേക്കും. പലപ്പോഴും വെള്ളം കയറിയിരിക്കുന്ന സ്ഥലത്തെ കുലവാഴകള്‍ ഉള്‍പ്പെടെയുള്ളവ പിന്നീട് ഇലകള്‍ പഴുത്ത് പോകുകയാണു ചെയ്യുന്നത്. പച്ചപ്പയര്‍ ചെടികളില്‍ ജലാംശം കൂടുതല്‍ വരുന്നതോടെ കരിവള്ളികയറി നശിക്കുകയാണു ചെയ്യുന്നത്.
ജില്ലയില്‍ ആദ്യകണക്കെടുപ്പ് പൂര്‍ത്തിയായി വരുമ്പോള്‍ റബര്‍, തെങ്ങ്, കമുക്, കുരുമുളക്, കാപ്പി, കപ്പ, മറ്റു കിഴങ്ങുവര്‍ഗ വിളകള്‍, പച്ചക്കറി, ജാതി, വാഴ ഉള്‍പ്പെടെ 37.69 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് നശിച്ചിരിക്കുന്നത്. 1266 കര്‍ഷകരുടെ ഉടമസ്ഥതയിലുള്ളതാണിത്. ഏതാണ്ട് 194.63 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കൃഷിവകുപ്പ് കണക്കാക്കിയിരിക്കുന്നത്. നിലവില്‍ ജില്ലയില്‍ രണ്ടു പാടശേഖരങ്ങളിലാണ് മടവീഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അയ്മനം പഞ്ചായത്തിലെ പട്ടക്കരി നാലുതോടു പാടശേഖരത്തിലെ 36 ഹെക്ടര്‍ നെല്ല് കൃഷിയാണ് മട വീണ നാശമുണ്ടായിരിക്കുന്നത്. മൂന്നു ദിവസം പ്രായമായ നെല്‍കൃഷിയാണ് ഇവിടുത്തേത്. നീണ്ടൂര്‍ പഞ്ചായത്തിലെ 199.2 ഹെക്ടര്‍ സ്ഥലത്തെ മാക്കൊത്തറ നൂറുപറ പാടശേഖരത്തിലും മടവീണിട്ടുണ്ട്. പലസ്ഥലങ്ങളിലും വെള്ളമിറങ്ങാത്തതിനാല്‍ നാശനഷ്ടത്തിന്റെ കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.
19.96 കോടി രൂപയുടെ കൃഷിനാശം
നഷ്ടം കൂടുതല്‍ ഏറ്റുമാനൂരില്‍
കോട്ടയം: കനത്ത മഴയില്‍ ജില്ലയില്‍ 19.96 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി പ്രാഥമിക കണക്കുകള്‍. കഴിഞ്ഞ 31 മുതല്‍ ഇന്നലെ വരെ ജില്ലയിലാകെ 1996.68 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായതായാണ് ആദ്യഘട്ടത്തിലെ വിലയിരുത്തല്‍.
വിശദമായ കണക്കെടുപ്പ് നടത്തിവരികയാണെന്നും കൃഷിനാശം നേരിട്ടവര്‍ക്ക് അടിയന്തരസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബിനു തോമസ് പറഞ്ഞു. ആകെ 1086.21 ഹെക്ടര്‍ പ്രദേശത്തെ കൃഷിയെ മഴ ബാധിച്ചു. 5,827 കര്‍ഷകരുടെ വിളകളാണ് നശിച്ചത്. ഏറ്റവും കൂടുതല്‍ കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തത് ഏറ്റുമാനൂര്‍ ബ്ലോക്കിലാണ്. ഇവിടെ 1295 കര്‍ഷകരുടെ 617.26 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. 971.55 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കടുത്തുരുത്തി ബ്ലോക്കില്‍ 687 കര്‍ഷകരുടെ 291.83 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. നഷ്ടം 484.12 ലക്ഷം രൂപ.