കാട്ടാക്കട : ക്ഷീര കർഷകർക്ക് ഇത് ദുരിതകാലം. കനത്ത ചൂടിനും ജലദൗർഭല്യത്തിനും പുറമെ. കാലിത്തീറ്റയ്ക്കും വയ്ക്കോലിനും വില കൂടിയതാണു കർഷകരുടെ ദുരിതത്തിനു കാരണമായിരിക്കുന്നത്.
വയ്ക്കോലിനും കാലിത്തീറ്റയ്ക്കും ആഴ്ചതോറും വില കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യകമ്പനികളും കാലിത്തീറ്റയ്ക്ക് 25 രൂപയോളം വില വർധിപ്പിച്ചു. എന്നാൽ ഇതിന് ആനുപാതികമായി പാലിനു വില ലഭിക്കാത്തതും ക്ഷീരകർഷകർക്കു തിരിച്ചടിയായി. സർവീസ് സഹകരണ സംഘത്തിൽനിന്ന് ലഭിക്കുന്ന കേരള ഫീഡ്സിനു മാത്രമാണു സബ്സിഡി ലഭിക്കുന്നത്.
ഒരു ചാക്ക് കെ.എസ്. കാലിത്തീറ്റയ്ക്ക് 1,440 രൂപയായി വില വർധിച്ചു. കേരള ഫീഡ്സ് വില 1,455 രൂപയാണ്. പിണ്ണാക്കിനും വയ്ക്കോലിനുമടക്കം വില ഉയർന്നതോടെ ഉത്പാദനച്ചെലവ് ഉയർന്നെന്നു ക്ഷീരകർഷകർ പറയുന്നു. കടുത്ത ചൂടിൽ പാലുത്പാദനവും കുറഞ്ഞു. ചൂടിൽ പച്ചപ്പുല്ല് കരിഞ്ഞുണങ്ങിയതും തരിശുപാടങ്ങളിൽ അടിക്കടിയുണ്ടാവുന്ന തീപിടിത്തവും വില്ലനായിട്ടുണ്ട്.
ചെറുകിട കർഷകരാണ് കൂടുതൽ ദുരിതത്തിലായത്. പച്ചപ്പുല്ലിനു പുറമെയുള്ള ആശ്രയമായ കച്ചിയും കിട്ടാനില്ല. തമിഴ്നാട്ടിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഒരു തിരി കച്ചിക്ക് 30 രൂപയാണു വില. ദിവസവും ഇരുപത് കിലോ പച്ചപ്പുല്ലെങ്കിലും പശുകൾക്കു ലഭിക്കണം. ജലദൗർലഭ്യം കാരണം പശുക്കളെ കുളിപ്പിക്കാനും മറ്റും കഴിയാത്ത സ്ഥിതിയാണ്. അകിടു വീക്കം, കാത്സ്യം എന്നിവയ്ക്കുള്ള മരുന്നുകൾക്കും വില ഉയർന്നിട്ടുണ്ട്. ഉത്പാദനം കുറഞ്ഞതും പാലിന് വില വർധിക്കാത്തതും തിരിച്ചടിയായി.
Tags : nattu vishesham dairy farmers