പാലായില്‍ വെള്ളം കയറിയ കട വൃത്തിയാക്കുന്ന കാഴ്ച.
കോട്ടയം: കുതിച്ചെത്തിയ മലവെള്ളത്തില്‍ സകലതും നഷ്ടപ്പെട്ട വ്യാപാരികളുടെ ദുരിതത്തിന് അറുതിയില്ല. ചില സ്ഥലങ്ങളില്‍ ഒഴികെ കടകളിലും സ്ഥാപനങ്ങളിലും കയറിയ വെള്ളമിറങ്ങിയതോടെ വ്യാപാരികള്‍ ശുചീകരണത്തിലാണ്. കടകളില്‍ സ്റ്റോക്ക് ചെയ്തിരുന്ന ഏറെക്കുറെ മുഴുവന്‍ സാധനങ്ങളും ഉപയോഗ ശൂന്യമായ അവസ്ഥയിലാണ്. പഴം, പച്ചക്കറി വ്യാപാരികള്‍ക്കും പലചരക്ക് കടക്കാര്‍ക്കും സ്റ്റോക്കുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടു. തുണിക്കടകളിലെ സാധനങ്ങളും ഇനി ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം നശിച്ചു.
സിമന്റ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ഒന്നുംബാക്കിയില്ല. ബേക്കറികളില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണ സാധനങ്ങളും കേടായി. കടകളിലെ പ്ലാസ്റ്റിക് സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവ മാത്രമാണ് ശുചീകരിച്ചു വീണ്ടും വില്പന നടത്താന്‍ സാധിക്കുന്നത്. ഒട്ടുമിക്ക കടകളിലെയും സാധനങ്ങള്‍ വെള്ളം കയറി മുറിക്കുള്ളില്‍ കിടന്നു നശിച്ചു. കടകളിലെ ഫ്രിഡ്ജുകള്‍, ഫ്രീസര്‍, ജനറേറ്റര്‍, കംപ്യൂട്ടര്‍, പ്രിന്റര്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ എല്ലാം നശിച്ചു. ചില കടകളിലെ വൈദ്യുതി സംവിധാനങ്ങളും തകര്‍ന്നിട്ടുണ്ട്. ഫ്രീസറിനുള്ളിലുണ്ടായിരുന്ന ഡ്രൈ ഫ്രൂട്ട്സ്, ഫ്രോസണ്‍ മീറ്റ് ഉത്പന്നങ്ങള്‍ എന്നിവയെല്ലാം ചീത്തയായി.
വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കൊപ്പം സന്നദ്ധ പ്രവര്‍ത്തകരും കടകള്‍ വൃത്തിയാക്കാന്‍ രംഗത്തുണ്ട്. ഫര്‍ണിച്ചറും കിടക്കകളും നനഞ്ഞുപോയ നിരവധി വ്യാപാരികളുണ്ട്. തേക്കിന്റെ ഉത്പന്നങ്ങള്‍ നനഞ്ഞത് ഉണക്കി പോളിഷ് ചെയ്ത് ഉപയോഗിക്കാനാകുമോ എന്നു നോക്കുകയാണ് പലരും.
ഈരാറ്റുപേട്ട നടയ്ക്കലിലെയും കടുവാമുഴിയിലെയും നിരവധി പലചരക്കുകടകളില്‍ വെള്ളംകയറി സാധനങ്ങള്‍ നശിച്ചു. ചെളി കയറിയ കടകള്‍ വൃത്തിയാക്കാന്‍ രാപകലില്ലാതെ അധ്വാനിക്കുകയാണ് ജീവനക്കാരും ഉടമകളും. പാലായിലെയും ഈരാറ്റുപേട്ടയിലെയും വലിയ തുണിക്കടകളില്‍ ഓണത്തിനായി വാങ്ങിവച്ചിരുന്ന, വിലപോലും ഇടാത്ത തുണികളാണ് ചെളികയറി നശിച്ചിരിക്കുന്നത്. കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ പല പട്ടണങ്ങളിലെയും വ്യാപാര സ്ഥാപനങ്ങള്‍ വെള്ളത്തിനടിയിലാണ്.
കടമുറികള്‍ വൃത്തിയാക്കിയാലും ഇനിയും വെള്ളം കയറുമോ എന്ന ആശങ്കയിലാണ് പാലായിലെയും ഈരാറ്റുപേട്ടയിലെയും വ്യാപാരികള്‍. പ്രളയത്തിൽ നാശനഷ്ടമുണ്ടായ വ്യാപാരികൾക്ക് സമഗ്ര പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ജനപ്രതിനിധികൾ ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
Tags : Nattuvishesham District News Traders distress