ചാരുംമൂട്: കായംകുളം -പുനലൂർ കെപി റോഡിലും കെഐപി കനാൽ റോഡിന് സമീപവും അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. കെപി റോഡിൽ കറ്റാനം മുതൽ അടൂർ വരെയുള്ള റോഡിന്റെ വശങ്ങളിലാണ് ഏതുനേരവും നിലംപതിക്കാൻ പാകത്തിലുള്ള മരങ്ങൾ നിൽക്കുന്നത്. കെഐപി കനാൽ റോഡിൽ നൂറനാട് മുതൽ ചാരുംമൂട് വരെയുള്ള ഭാഗത്താണ് അപകടകരമായി അക്കേഷ്യ മരങ്ങൾ നിൽക്കുന്നത്.
ഹൈ ടെൻഷൻ, ലോ ടെൻഷൻ വൈദ്യുതി ലൈനുകൾക്കും മരങ്ങൾ ഭീഷണിയാണ്. പല മരങ്ങളും ഉണങ്ങിയും അടിഭാഗം ദ്രവിച്ചും ചുവട്ടിലെ മണ്ണിളകിയും കാറ്റിൽ ചാഞ്ഞും നിൽക്കുകയാണ്. മഴക്കാലത്ത് മഴയോടൊപ്പം വീശിയടിക്കുന്ന ശക്തമായ കാറ്റിനെ ഭയന്നുവേണം കുട്ടികൾക്ക് സ്കൂളുകളിലെത്താൻ. കാറ്റുള്ളപ്പോൾ വൈദ്യുതിലൈനിലേക്ക് മരങ്ങൾ പിഴുതുവീണും മരക്കൊമ്പുകൾ ഒടിഞ്ഞുവീണും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതു പതിവാണ്. കെപി റോഡിലടക്കം ഗതാഗതതടസം സൃഷ്ടിക്കുന്നതിന് ഇതു കാരണമാകുന്നു. അഗ്നിരക്ഷാസേനയെത്തി മരങ്ങൾ മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിക്കുന്നത്.
സ്കൂൾക്കുട്ടികളും സ്കൂൾവാനുകളും രാവിലെയും വൈകുന്നേരവും കടന്നുപോകുന്ന പ്രധാനപ്പെട്ട പാതയോരങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ നീക്കം ചെയ്യണമെന്നാണാവശ്യം. പല മരങ്ങളും വീടുകൾക്കു മുകളിലേക്കു ചാഞ്ഞുനിൽക്കുകയാണ്. മരങ്ങൾ മുറിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ധാരാളം പരാതികൾ കളക്ടർ ഉൾപ്പെടെയുള്ളവർക്കു സമീപവാസികൾ നൽകിയിട്ടും പരിഹാരമുണ്ടായിട്ടില്ല. കനാൽ റോഡിന്റെ വശത്തു നിൽക്കുന്ന അക്കേഷ്യ മരങ്ങൾ പലയിടത്തും 11 കെവി വൈദ്യുതി ലൈനിനു മുകളിലേക്കാണു നിൽക്കുന്നത്.
അപകടകരമായ മരങ്ങൾ മുറിച്ചുനീക്കണമെന്ന് ജില്ലാ കളക്ടർ കെഐപി ഉദ്യോഗസ്ഥർക്കും സോഷ്യൽ ഫോറസ്ട്രി ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലന്നാണ് നാട്ടുകാർ പറയുന്നത്.
Tags : danger Trees on Nattuvishesham District news