അറസ്റ്റിലായ മുഹമ്മദ് യാസിനും മുഹമ്മദ് അനസും
തലശേരി: വീട് വാടകയ്ക്ക് കൊടുക്കാനുണ്ടോ എന്നന്വേഷിക്കുകയാണെന്ന വ്യാജേന എത്തി തനിച്ചു താമസിക്കുന്ന എഴുപത്തിയാറുകാരിയുടെ മാല കവർന്ന രണ്ടംഗ സംഘം അറസ്റ്റിൽ. ധർമടം ചാത്തോടത്തെ തിരുവോത്ത് വീട്ടിൽ ലീലയുടെ മാല പൊട്ടിച്ചു രക്ഷപ്പെട്ട സംഭവത്തിൽ ധർമടം സ്വദേശി മുഹമ്മദ് യാസിൻ (20), തലശേരി മട്ടാന്പ്രം സ്വദേശി മുഹമ്മദ് അനസ് (22) എന്നിവരെയാണ് ധർമടം പോലീസും തലശേരി എഎസ്പിയുടെ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സിസിടിവി ദൃശ്യങ്ങളും പരിസരപ്രദേശത്തെ ജനങ്ങളുടെ മൊഴിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
മോഷ്ടിച്ച മാല വിറ്റ ശേഷം പ്രതികൾ കാസർഗോഡ് നിന്ന് വാഹനം വാടകയ്ക്കെടുത്ത് മംഗളൂരു ഭാഗത്തേക്ക് പോയിരുന്നു. ഈ വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംഘങ്ങളായി പിരിഞ്ഞ് കാസർഗോഡ്, സൂറത്ത്കൽ, മംഗളൂരു ഭാഗങ്ങളിൽ നടത്തിയ തെരച്ചിലിൽ സൂറത്ത്കല്ലിൽ വച്ചാണ് ഇവരെ പിടികൂടിയത്. മുഹമ്മദ് അനസിനെതിരെ തലശേരിയിലും മുഹമ്മദ് യാസിനെതിരെ കോഴിക്കോട് റെയിൽവേ പോലീസിലും കേസുകളുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി തലശേരി എഎസ്പി ഡോ. എം.നന്ദഗോപൻ എന്നിവരുടെ മേൽനോട്ടത്തിൽ എസ്ഐ, കെ. അനുരൂപ്, സിപിഒമാരായ ഹരിനാഥ്, സഗേഷ്, സിസിൽ സായൂജ്, ശ്രീലാൽ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Tags : Two arrested NattuVishasham DistrictNews