എരുമേലി: പാറമടക്കുളത്തിൽ കുളിക്കുന്നതിനിടെ പൊലിഞ്ഞത് നാട്ടുകാരായ രണ്ട് വിദ്യാർഥികളുടെ ജീവൻ. ഇന്നലെ വൈകുന്നേരം കൊടിത്തോട്ടം പാറമടയിലുണ്ടായ ദുരന്തത്തിന്റെ ആഘാതത്തിൽനിന്ന് നാട്ടുകാർ ഇനിയും മോചിതരായിട്ടില്ല.
കൊടിത്തോട്ടം ചീരംചേമ്പിൽ സന്തോഷ് - ലിസി ദമ്പതികളുടെ മകനും പള്ളിക്കത്തോട് പിസിടിഎം ഐടിഐ ഓട്ടോമൊബൈൽ വിദ്യാർഥിയുമായ ആഷ്ലിൻ സന്തോഷ് (19), അയൽവാസിയും തടത്തിൽ സുധീഷ് - രഞ്ജു ദമ്പതികളുടെ മകനും പ്ലസ് വൺ പ്രവേശനം കാത്തിരിക്കുന്ന വിദ്യാർഥിയുമായ ആഷിർ സുധീഷ് (15) എന്നിവരാണ് മരണപ്പെട്ടത്.
ഇവരുൾപ്പെടെ കൂട്ടുകാരായ അഞ്ചു പേരാണ് കുളിക്കാനിറങ്ങിയത്. ആഴമേറിയ ഭാഗത്ത് മുങ്ങിത്താഴ്ന്ന ആഷ്ലിനെയും ആഷിറിനെയും രക്ഷിക്കാൻ കഴിഞ്ഞില്ല. നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
പാറമടയിൽ ആളുകൾ ഇല്ലാതിരുന്നതും വിജന പ്രദേശമായതും രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. മഴവെള്ളം കെട്ടിക്കിടക്കുന്ന കുളങ്ങളിൽ ഇറങ്ങുന്നത് അപകടകരമാണെന്നും നീന്തലറിയാമെങ്കിൽ പോലും സുരക്ഷാ ഉപകരണങ്ങളും വിദഗ്ധ പരിശീലകരും സഹായത്തിനില്ലാതെ ഇത്തരം കുളങ്ങളിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പ് നൽകുകയാണ് പോലീസും ഫയർ ഫോഴ്സും.