തിരുവല്ല: തിരുവല്ല സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലും മോഷണക്കേസുകളിലും പ്രതികളായ രണ്ടു മോഷ്ടാക്കളെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി തൃക്കൊടിത്താനം മാമ്മൂട് പള്ളിക്കാമറ്റം വീട്ടിൽ ജിതിൻ മോഹൻ (25), തിരുവല്ല സ്വദേശി ഓലിക്കര വീട്ടിൽ അനന്തു സതീഷ് (21) എന്നിവരാണ് തിരുവല്ല പോലീസിന്റെ പിടിയിലായത്.
തിരുവല്ല കവിയൂർ ഞാലിഭാഗം ചേറ്റുമഠം വീട്ടിൽ കഴിഞ്ഞ മാസം 26ന് രാത്രിയാണ് ഇവർ മോഷണം നടത്തിയത്. വീടിന്റെ അടുക്കളവാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ, 13 ഓട്ടുവിളക്ക്, സ്റ്റീൽ പാത്രങ്ങൾ, ഇലക്ട്രിക് സാധനങ്ങൾ, വിലകൂടിയ വസ്ത്രങ്ങൾ, വെള്ളി ആഭരണങ്ങൾ തുടങ്ങി രണ്ടു ലക്ഷം രൂപ വിലവരുന്ന സാധനങ്ങളാണ് മോഷ്ടിച്ചത്.
കേസ് രജിസ്റ്റർ ചെയ്ത തിരുവല്ല പോലീസ് പ്രതികളെ തിരിച്ചറിയുകയും ദിവസങ്ങളായി ഇവരെ അന്വേഷിച്ചുവരികയുമായിരുന്നു. രഹസ്യമായി ഇവരെ നിരീക്ഷിച്ചുവന്ന തിരുവല്ലയിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ മനയ്ക്കച്ചിറ ഭാഗത്ത് ഇവരുണ്ടെന്ന രഹസ്യവിവരം ജില്ലാ പോലീസ് മേധാവിക്കു കൈമാറി.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം തിരുവല്ല ഇൻസ്പെക്ടർ എസ്എച്ച്ഒ കെ,എസ്. സുജിത്, എസ്ഐ വി. ഷ്ണു, എസ്സിപിഒ ജുബി തമ്പി, സിപിഒമാരായ അനിൽ, സനൽ കുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.