വളപ്രയോഗത്തിന് പാകമായ നെൽവയൽ.
സുൽത്താൻ ബത്തേരി: രാസവളങ്ങളുടെ വിലവർധനയ്ക്കു പിന്നാലെ യൂറിയയുടെ ലഭ്യതക്കുറവും രൂക്ഷമായതോടെ ജില്ലയിലെ കർഷകർ പ്രതിസന്ധിയിൽ. നെല്ല്, വാഴ, തെങ്ങ്, കിഴങ്ങുവർഗ വിളകൾ തുടങ്ങിയവയ്ക്ക് വളർച്ചാകാലത്ത് നിർണായകമായ യൂറിയ ആവശ്യത്തിന് ലഭിക്കാത്തതാണ് കർഷകരെ ആശങ്കയിലാക്കുന്നത്. സർക്കാർ നിയന്ത്രിത വിതരണകേന്ദ്രങ്ങളിലും സഹകരണ സ്ഥാപനങ്ങൾ വഴിയുള്ള വിൽപനയിലും ആവശ്യത്തിന് യൂറിയ ലഭിക്കാത്ത സ്ഥിതിയാണെന്നാണ് കർഷകരുടെ പരാതി.
50 കിലോഗ്രാം യൂറിയ ചാക്കിന് നേരത്തെ ഏകദേശം 400 രൂപയോളം മാത്രമാണ് ഈടാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ പൊതുവിപണിയിൽ ഇതേ അളവിലുള്ള വളത്തിന് 1,600 രൂപ വരെ ഈടാക്കുന്നതായാണ് കർഷകർ പറയുന്നത്. വിലക്കയറ്റത്തിനൊപ്പം ലഭ്യതക്കുറവും കൂടിയായതോടെ വളപ്രയോഗം തന്നെ മുടങ്ങുന്ന സ്ഥിതിയാണ്.നെൽക്കൃഷിയിൽ തൈകൾ നട്ടതിനുശേഷം ചെടിയുടെ വളർച്ച ശക്തിപ്പെടുത്തുന്നതിനും കതിരിടലിന് ആവശ്യമായ വളർച്ച ഉറപ്പാക്കുന്നതിനുമായി നൈട്രജൻ അടങ്ങിയ വളങ്ങൾ കൃത്യസമയത്ത് നൽകേണ്ടത് പ്രധാനമാണ്. സാധാരണയായി നെല്ലിൽ ആദ്യത്തെ മേൽവളപ്രയോഗം നട്ട് ഏകദേശം 15–20 ദിവസത്തിനുള്ളിലും തുടർ വളപ്രയോഗം വളർച്ചയുടെ അടുത്ത ഘട്ടങ്ങളിലുമാണ് നടത്തുന്നത്. കിഴങ്ങുവർഗ വിളകളിലും വളർച്ചയുടെ തുടക്കഘട്ടത്തിൽ ആവശ്യമായ നൈട്രജൻ ലഭിക്കേണ്ടത് വിളവിനെ നേരിട്ട് ബാധിക്കും.
മഴ ലഭിക്കുന്ന കാലയളവിൽ വളപ്രയോഗം നടത്തുന്നത് വളം മണ്ണിൽ ലയിച്ച് ചെടിക്ക് ലഭ്യമാകാൻ സഹായിക്കുന്നതിനാൽ കാലാവസ്ഥയും വളപ്രയോഗത്തിന്റെ സമയവും പ്രധാനമാണ്. കാലവർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പല കൃഷിയിടങ്ങളിലും സമയബന്ധിതമായി വളപ്രയോഗം നടത്താനായിട്ടില്ല. മഴയുടെ കുറവും കാലാവസ്ഥാ വ്യതിയാനവും നേരത്തെ തന്നെ കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ആവശ്യമായ രാസവളങ്ങൾ ലഭ്യമല്ലാതായിരിക്കുന്നത്.
യൂറിയ ഉൾപ്പെടെയുള്ള രാസവളങ്ങൾ സർക്കാർ സംവിധാനങ്ങൾ വഴിയും സഹകരണ സ്ഥാപനങ്ങൾ വഴിയും കർഷകർക്ക് ആവശ്യമായ അളവിൽ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം അമിതവില ഈടാക്കുന്നത് തടയാനും അധികൃതർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.
വിലക്കയറ്റം നിയന്ത്രിക്കണമെന്ന്
സുല്‍ത്താന്‍ബത്തേരി: രാസവളങ്ങളുടെ വിലക്കയറ്റം നിയന്ത്രിച്ച് കര്‍ഷകര്‍ക്ക് ആശ്വാസം പകരാന്‍ അടിയന്തരമായി ഇടപെടണമെന്ന് ജില്ലാ പഴം-പച്ചക്കറി മാര്‍ക്കറ്റിംഗ് സഹകരണ സംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
രാസവളങ്ങളുടെ വില കര്‍ഷകര്‍ക്ക് താങ്ങാനാകാത്ത വിധത്തിലാണ് വര്‍ധിച്ചത്. മറ്റു ചെലവുകളും കൂടുകയാണ്. ഉത്പാദനച്ചെലവിലുണ്ടായ കയറ്റം കൃഷി നഷ്ടത്തിലാക്കുകയാണ്. കൃഷി ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. കൃഷി ലാഭകരമാക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെ.വി. പോക്കര് ഹാജി, സി. രാജീവന്, കെ. ബാബു, എ.എം. ശാന്തകുമാരി, എ.കെ. അഫ്സല്, വി.വി. മീനാമോള്‍, എം.പി. രേണുക എന്നിവര്‍ പ്രസംഗിച്ചു.
Tags : Urea shortage NattuVishasham DistrictNews