പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ഇഎസ്എ കരട് വിജ്ഞാപനത്തിൽ പത്തനംതിട്ട ജില്ലയിൽ വടശേരിക്കര വില്ലേജിനെ പരിസ്ഥിതി ലോല പ്രദേശമായി ഉൾപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം. ജൂലൈ 26നു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കരട് വിജ്ഞാപനത്തിൽ ജനവാസ മേഖലയായ വടശേരിക്കരയെ ഉൾപ്പെടുത്തിയതിൽ പ്രദേശവാസികൾ ശക്തമായ പ്രതിഷേധത്തിലാണ്.
വനാതിർത്തി പങ്കിടുന്ന വില്ലേജ് എന്ന പേരിലാണ് വടശേരിക്കര ഇഎസ്എ പരിധിയിലായതെന്ന് പറയുന്നു. എന്നാൽ ഇതിനൊപ്പം ജനവാസ മേഖലയായ വടശേരിക്കര ഏറെ വികസന സാധ്യതകളുള്ള പ്രദേശം കൂടിയാണ്.
ആന ഉൾപ്പെടെ വന്യമൃഗങ്ങളുടെ രൂക്ഷമായ ശല്യം നിലവിൽ വടശേരിക്കരയിലെ നിരവധി വാർഡുകൾ നേരിടുന്നുണ്ട്. കർഷകർക്ക് കാട്ടുമൃഗങ്ങളുടെ ശല്യം കാരണം വൻതോതിൽ കൃഷിനാശവും സാന്പത്തിക ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരുന്നുമുണ്ട്. 1972ലെ വന്യജീവി സംരക്ഷണ നിയമം 1980ലെ വനംസംരക്ഷണ നിയമം എന്നിവയിലെ കർശന വ്യവസ്ഥകൾ കാരണം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിലും ഏറെ പ്രതിസന്ധികൾ നിലനിൽക്കുകയാണ്. ഇതിനു പുറമേ വില്ലേജ് ആകമാനം പരിസ്ഥിതി ലോലമാകുന്നതോടെ കർഷകരുടെ സ്ഥിതി ഏറെദയനീയമാകുമെന്നതാണ് ആശങ്ക.
നിലവിലെ കൃഷിരീതികൾ കാട്ടുമൃഗ ശല്യം കാരണം പ്രതിസന്ധി നേരിടുകയാണ്. ഇതിനു പരിഹാരം തേടുന്ന കാലഘട്ടത്തിൽ പരിസ്ഥിതി ലോലമകാകുന്നതോടെ യന്ത്രവത്കൃത പദ്ധതികൾക്കൊന്നും അനുമതിയില്ലാത്ത സ്ഥിതിയുണ്ടാകും. പുതിയ കെട്ടിടങ്ങൾ, റോഡുകൾ എന്നിവയുടെ നിർമാണത്തിലും നിയന്ത്രണങ്ങളുണ്ടാകാം. കരട് വിജ്ഞാപനത്തിനെതിരേ കേന്ദ്ര പരിസ്ഥിതി വനമന്ത്രാലയത്തിലേക്ക് നിവേദനം നൽകാനുള്ള തയാറെടുപ്പിലാണ് വടശേരിക്കരയിലെ വിവിധ കർഷക സംഘടനകൾ.
സാന്പത്തിക തകർച്ച
പരിസ്ഥിതിലോല പ്രദേശമെന്ന തടസം വരുന്നതോട പ്രദേശവാസികൾക്ക് സാന്പത്തികമായി ഏറെ വെല്ലുവിളികളുണ്ടാകും. ഭൂമി ന്യായവിലയക്കു വിൽക്കാനോ പകരം മറ്റൊരിടത്തേക്കു മാറാനോ കഴിയാത്ത സാഹചര്യമുണ്ടാകും. തലമുറകളായി വിയർപ്പൊഴുക്കി ഉണ്ടാക്കിയ സ്വത്തുക്കളുടെ മൂല്യം ഇല്ലാതാകുന്നതോടെ സാധാരണക്കാരും ഇടത്തരക്കാരും വലിയ വെല്ലുവിളികളെയാകും അഭിമുഖീകരിക്കേണ്ടി വരിക.
വികസന മേഖലയിലും പ്രദേശം വലിയ തിരിച്ചടി നേരിടും. നിലവിൽ പ്രവർത്തിക്കുന്ന ക്വാറികളുടേതടക്കം പ്രവർത്തനം നിലയ്ക്കും.
ജലവൈദ്യുത പദ്ധതികൾ, മെഡിക്കൽ കോളജ് തുടങ്ങി വടശേരിക്കരയുടെ വികസന സാധ്യതകളെ സാരമായി ബാധിക്കുന്നതാകും പരിസ്ഥിതിലോല പ്രഖ്യാപനം. ഫാമുകൾ, വിവിധ ചെറുകിട സംരംഭങ്ങൾ തുടങ്ങിയവയുടെ സാധ്യതകളും ടയും. ഗ്രാമീണ സന്പദ് വ്യവസ്ഥയെ തകിടം മറിച്ച് മലയോര മേഖലയുടെ വികസന സാധ്യതകൾ നഷ്ടമാകുമെന്നു മാത്രമല്ല, വന്യജീവികളുടെ ശല്യം കാരണം ആളുകൾക്ക് താമസിക്കാൻ പോലുമാകാത്ത സ്ഥിതിയുണ്ടാകും. വടശേരിക്കര വില്ലേജിലെ ഏതാനും ഭാഗങ്ങൾ മാത്രമാണ് വനാതിർത്തി പങ്കിടുന്നത്.
Tags : Nattuvishesham DistrictNews DeepikaNews