ചങ്ങനാശേരി: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ എസ്ബി കോളജ് സന്ദര്‍ശനത്തിന്റെ ഭാഗമായി ചങ്ങനാശേരിയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് കര്‍ശന വാഹന നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചയോടെ നഗരം പോലീസിന്റെ നിയന്ത്രണത്തിലാകും.
ഉച്ചകഴിഞ്ഞ് 3.10ന് പെരുന്ന എന്‍എസ്എസ് കോളജ് മൈതാനത്തുള്ള ഹെലിപ്പാടില്‍ പ്രത്യേക ഹെലികോപ്റ്ററിലാണ് ഉപരാഷ്ട്രപതി എത്തുന്നത്. തുടര്‍ന്ന് കാര്‍മാര്‍ഗം എസ്ബി കോളജിലെത്തും. 3.30നാണ് എസ്ബി കോളജിലെ സമ്മേളനം. ഒരുമണിക്കൂറാണ് സമ്മേളന സമയം. അഞ്ചിന് കോളജില്‍ നിന്നു തിരികെ പുറപ്പെട്ട് പെരുന്ന എന്‍എസ്എസ് ഗ്രൗണ്ടില്‍നിന്ന് 5.10ന് അദ്ദേഹം വിമാനമാര്‍ഗം പോകും.
ഉപരാഷ്ട്രപതി എത്തുന്നതിനു മുന്നോടിയായ ഉച്ചകഴിഞ്ഞ് 2.15മുതല്‍ 3.15വരെ പെരുന്ന റെഡ്സ്ക്വയര്‍ മുതല്‍ മതുമൂലവരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ഉപരാഷ്ട്രപതി എസ്ബി കോളജില്‍ പ്രവേശിക്കുന്നതോടെ 15 മിനിറ്റുസമയം പെരുന്ന മുതല്‍ മതുമൂലവരെയുള്ള ഗതാഗതം തുറന്നുവിടാന്‍ പോലീസ് ആലോചിക്കുന്നുണ്ടെന്ന് ചങ്ങനാശേരി ഡിവൈഎസ്പി പറഞ്ഞു.
3.30ന് റോഡ് വീണ്ടും അടച്ചാല്‍ പിന്നെ ഉപരാഷ്ട്രപതിയുടെ വിമാനം 5.10ന് പറന്നുയര്‍ന്നശേഷം മാത്രമേ ഈ റോഡില്‍ ഗതാഗതം അനുവദിക്കുകയുള്ളൂ.
ബാരിക്കേഡുകൾ കെട്ടി
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പെരുന്ന മുതല്‍ എസ്ബി കോളജുവരെയുള്ള ഭാഗത്ത് റോഡിന്റെ വശങ്ങളില് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. പോലീസ് ഡോഗ് സ്ക്വാഡ് നഗരത്തില്‍ പരിശോധന നടത്തി.
ഉപരാഷ്ട്രപതിയെ അനുഗമിക്കുന്ന വാഹനവ്യൂഹം നഗരത്തില്‍ ട്രയല്‍ നടത്തി. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് ഉള്‍പ്പെടെ പത്തോളം പോലീസ് സൂപ്രണ്ടുമാരും കോട്ടംയം, പത്തനംതിട്ട ജില്ലകളിലെ വിവിദ സ്റ്റേഷനുകളിലെയും കെഎപി ബെറ്റാലിയനിലെയും ഉള്‍പ്പെടെ എഴുനൂറു പോലീസുകാരും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിലുണ്ട്.